ഖത്തർ–തുർക്കി വ്യാപാര, വാണിജ്യബന്ധം: നിർണായക കരാർ വരുന്നു
text_fieldsദോഹ: ഖത്തറും തുർക്കിയും തമ്മിലുള്ള വ്യാപാര, വാണിജ്യബന്ധത്തിൽ നിർണായകമാകുന്ന കരാറിന് ഇരുരാജ്യങ്ങളും ഒരുങ്ങുന്നു. തുർക്കി ഉൽപന്നങ്ങളും സേവനങ്ങളും ഖത്തറിലേക്കും ഖത്തറിെൻറ ഉൽപന്നങ്ങൾ തുർക്കിയിലേക്കും കയറ്റുമതി–ഇറക്കുമതി മുൻഗണന നൽകിയാണ് കരാറെന്ന് സാമ്പത്തിക വാണിജ്യവകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ആൽഥാനി പറഞ്ഞു. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടത്തിൽ മേഖലയിൽ നിന്നുള്ള ശക്തമായ സാമ്പത്തിക ശക്തിയായി നിലനിൽക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഖത്തറിന് ആയിട്ടുണ്ടെന്ന് ശൈഖ് അഹ്മദ് ബിൻ ജാസിം ആൽഥാനി പറഞ്ഞു. കഴിഞ്ഞ ദിവസം ആരംഭിച്ച രണ്ടാമത് ഖത്തർ–തുർക്കി സാമ്പത്തിക ഫോറത്തിെൻറ പ്രാരംഭ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറും തുർക്കിയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധം ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളും കുറച്ച് മുമ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര വ്യാപ്തിയിൽ വലിയ ഉയർച്ചയാണ് കരാറിലൂടെ സാധ്യമായിരിക്കുന്നത്.
2018 ൽ ഏഴ് ബില്യൻ റിയാലിെൻറ വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിന് മേൽ അയൽരാജ്യങ്ങൾ ചുമത്തിയ അന്യായമായ ഉപരോധം പരാജയപ്പെടുന്നതിൽ തുർക്കി–ഖത്തർ സ്വകാര്യമേഖലയുടെ പങ്കിനെ ചടങ്ങിൽ മന്ത്രി പ്രശംസിച്ചു. അവശ്യ സാധനങ്ങൾ സമാന്തരമായി രാജ്യത്തിലെത്തിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണം ഗുണകരമായെന്നും മന്ത്രി പറഞ്ഞു. തന്ത്രപ്രധാനമായ സാമ്പത്തിക സഹകരണത്തിനാണ് ഖത്തറും തുർക്കിയും ലക്ഷ്യം വെക്കുന്നതെന്നും പുതിയ വിപണികൾ തുറക്കുന്നതിന് ഇത് സഹായകമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ദോഹ ഷെറാട്ടൻ ഹോട്ടലിൽ നടക്കുന്ന ഫോറത്തിെൻറ ഉദ്ഘാടനം മന്ത്രി ശൈഖ് അഹ്മദ് നിർവഹിച്ചു. തുർക്കി കസ്റ്റംസ് വാണിജ്യ മന്ത്രി ബുലൻത് തൂഫൻക്സ, ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി, തുർക്കി ചേംബർ പ്രസിഡൻറ് റിഫാത് ഹിസാർ തുടങ്ങിയവരും ഉന്നത പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. അടിസ്ഥാന സൗകര്യം, നിർമ്മാണം, മരുന്ന് നിർമ്മാണം, മെഡിക്കൽ സപ്ലൈ, ഭക്ഷ്യമേഖല, കാർഷികരംഗം, റബ്ബർ, പ്ലാസ്റ്റിക്, വ്യാവസായിക ഉപകരണങ്ങൾ, വൈദ്യുത ഉപകരണങ്ങൾ, ലോജിസ്റ്റിക്സ്, സെക്യൂരിറ്റി സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ നിന്നായി 150ലധികം കമ്പനികളാണ് ഖത്തർ–തുർക്കി സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.