സിറിയ ആരോഗ്യകേന്ദ്രത്തിന് ആക്രമണം: ഖത്തർ റെഡ്്ക്രസൻറ് അപലപിച്ചു
text_fieldsദോഹ: സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ആരോഗ്യകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി കടുത്ത ഭാഷയിൽ അപലപിച്ചു. വ്യോമാക്രമണത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. മേഖലയിലെ നൂറുക്കണക്കിന് രോഗികളുടെ ചികിത്സക്കുള്ള ഏക ആശ്രയമാണ് ഇതോടെ നിർത്തലായിരിക്കുന്നത്.
ഖത്തർ റെഡ്ക്രസൻറിെൻറ സന്നദ്ധപ്രവർത്തകർ ആരോഗ്യകേന്ദ്രത്തിൽ നിന്നും ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും മരുന്നുകളും സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. വലിയ നഷ്ടങ്ങളാണ് ആക്രമണത്തിൽ സംഭവിച്ചിരിക്കുന്നതെന്നും എന്നാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ നിയമത്തിെൻറയും ഏറ്റവും പുതിയ നിയമനിർമ്മാണത്തിെൻറയും പരിധിയിലും സംരക്ഷണത്തിലുമാണ് ആരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടുന്നത്.
സിവിലിയന്മാർക്കും ദുരിതാശ്വാസ, ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണത്തെ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും കടുത്ത ലംഘനമാണിതെന്നും സംഘർഷ പ്രദേശങ്ങളിലെ ആശുപത്രികളും ജീവനക്കാരും മനുഷ്യാവകാശ പ്രവർത്തകരും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ക്യൂ.ആർ.സി.എസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂലൈയിലാണ് മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ആരോഗ്യസേവനം നൽകുകയെന്ന ലക്ഷ്യം മുൻനിർത്തി ഖത്തർ റെഡ്ക്രസൻറ് കേന്ദ്രം സ്ഥാപിച്ചത്. മാസത്തിൽ 5000ഓളം രോഗികളാണ് മേഖലയിലെ ഏക ആരോഗ്യകേന്ദ്രമായ ഇവിടെയെത്തുന്നത്.
ഗൈനക്കോളജി, പീഡിയാട്രിക്സ്, ഐ.എം.സി.ഐ, ഡെൻറിസ്ട്രി, ഡെർമറ്റോളജി, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങൾ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതുവരെയായി 68200ഓളം രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. നേരത്തെ, ജനുവരി എട്ടിന് അലപ്പോയിൽ നടന്ന ബോംബിംഗിൽ രണ്ട് ഖത്തർ റെഡ്ക്രസൻറ് വളണ്ടിയർമാർക്ക് സാരമായി പരിക്കേറ്റിരുന്നു. ആരോഗ്യകേന്ദ്രത്തിലേക്ക് പോകും വഴിയാണ് സ്ഫോടനമുണ്ടായത്. രണ്ട് പേരും ശസ്ത്രക്രിയക്ക് വിധേയമായെന്നും ആരോഗ്യനില സാധാരണനിലയിലായതായും ഖത്തർ റെഡ്ക്രസൻറ് വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.