കുവൈത്തുമായി ബന്ധം ശക്തിപ്പെടുത്താൻ ഖത്തർ
text_fieldsദോഹ: ഗൾഫ് പ്രതിസന്ധി ആറാം മാസത്തിലേക്ക് പ്രവേശിക്കവേ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി മധ്യസ്ഥ ശ്രമങ്ങളിലേർപ്പെടുന്ന കുവൈത്തുമായി ബന്ധം ശക്തിപ്പെടുത്താൻ ഖത്തർ ശ്രമം. ഇതിെൻറ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര–സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഉൗന്നി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന് സന്ദേശം അയച്ചിരുന്നു.
അമീറിെൻറ സന്ദേശവുമായി കുവൈത്തിൽ നേരിട്ടെത്തിയ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി കുവൈത്ത് അമീറുമായി കൂടിക്കാഴ്ചയും നടത്തി.
ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി പ്രതിസന്ധിയുടെ ആരംഭത്തിൽ തന്നെ മധ്യസ്ഥ ശ്രമങ്ങളുമായി കുവൈത്ത് മുന്നിലുണ്ടായിരുന്നു. കുവൈത്തിെൻറ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ബന്ധം ശക്തിപ്പെടുത്താൻ ഖത്തറിെൻറ നീക്കം. കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ഖത്തറിന് മേഖലയിൽ കൂടുതൽ സ്വാധീനം നേടുന്നതിന് ഗുണകരമായേക്കും. നേരത്തെ, കുവൈത്ത് അമീറിെൻറ മധ്യസ്ഥ ശ്രമങ്ങൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയടക്കമുള്ള ഖത്തർ രാഷ്ട്ര നേതാക്കൾ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തിയിരുന്നു. കുവൈത്തിെൻറ മധ്യസ്ഥതയിൽ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും ഖത്തർ സന്നദ്ധമാണെന്ന് അറിയിച്ചെങ്കിലും സൗദി സഖ്യം ചർച്ചകൾക്ക് വിമുഖത കാണിക്കുന്നതിനാലാണ് പരിഹാരശ്രമങ്ങൾ എവിടെയുമെത്താതെ പോകുന്നത്.
മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് തിരക്കിട്ട ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയും മധ്യസ്ഥ ശ്രമങ്ങൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ക്യാമ്പ് ഡേവിഡിൽ അമേരിക്കൻ പ്രസിഡൻറ് പരിഹാര ചർച്ച വാഗ്ദാനം ചെയ്തതായി അമീർ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പ്രതിസന്ധി നീളുന്നത്് സംബന്ധിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ആശങ്ക പങ്കുവെച്ചതായും എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.