ഹമദ് പോർട്ടിൽനിന്ന് രണ്ട് സമുദ്രപാതകൾ കൂടി തുറന്നു
text_fieldsദോഹ: ചൈന, ഇന്ത്യ, മലേഷ്യ, തുർക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് ഖത്തർ വാണിജ്യമേഖലയുടെ വളർച്ച സാധ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കപ്പൽപാതകൾ കൂടി ആരംഭിച്ചു. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, യാങ് മിങ് എന്നീ പ്രമുഖ ഷിപ്പിങ് കമ്പനികളാണ് ഇന്നലെ മുതൽ ഹമദ് പോർട്ടിൽനിന്ന് സർവിസ് തുടങ്ങിയതെന്ന് ഹമദ് പോർട്ട് ഡയറക്ടർ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽയാഫി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
400 ശീതീകരണ സംവിധാനമുള്ള റീഫർ കണ്ടെയ്നറുകളടക്കം 6000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള നാല് കപ്പലുകളാണ് ഖത്തറിൽനിന്ന് മെഡിറ്ററേനിയൽ കടലിലൂടെയുള്ള ചരക്കുനീക്കത്തിന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി) സജ്ജമാക്കിയിരിക്കുന്നത്. ഹമദ് പോർട്ടിൽനിന്ന് തുർക്കിയിലെ മെർസിൻ, ഇസ്തംബൂൾ, തെക്രിദാഗ്, കാനക്കലേ, ഇസ്കെൻദറം തുറമുഖങ്ങളിലൂടെയും, ഗ്രീസിലെ പിറേയസ്, ഇന്ത്യയിലെ മുന്ദ്ര, ഒമാനിലെ സലാല, സോഹാർ എന്നീ തുറമുഖങ്ങളിലൂടെയുമാണ് എം.എസ്.സി ആഴ്ചതോറും സർവിസ് നടത്തുക.
യാങ് മിങ്ങും 400 ശീതീകരണ സംവിധാനമുള്ള റീഫർ കണ്ടെയ്നറുകളടക്കം 6000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള നാല് കപ്പലുകൾ ഉപയോഗിച്ചാണ് ആഴ്ച തോറും സർവിസ് നടത്തുക. ഹമദ് പോർട്ടിൽനിന്ന് ചൈനയിലെ ഷാങ്ഹായ്, നിങ്ബോ, സിയാമെൻ, ഷെകൂ തുറമുഖങ്ങളിലൂടെയും തായ്വാനിലെ കവോസിയൂങ്, മലേഷ്യയിലെ പോർട്ട് ക്ലാങ്, എന്നീ തുറമുഖങ്ങളിലൂടെയുമാണ് ഇവ സർവിസ് നടത്തുക.
കണ്ടെയ്നർ കപ്പലുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിങ് കമ്പനിയാണ് എം.എസ്.സി. 2,435,000 ടി.ഇ.യു (ട്വൻറി ഫൂട്ട് ഇക്വിവാലൻറ്) ശേഷിയിൽ 471 കണ്ടെയ്നർ കപ്പലുകളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്. 8,250 ടി.ഇ.യു ശേഷിയിലും 17 ബൾക് കാരിയറുകളിലുമായി യാങ് മിങ് 84 കണ്ടെയ്നർ കപ്പലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
ഉപരോധം മൂലം യു.എ.ഇ വഴി ഖത്തറിലേക്കുള്ള സമുദ്രപാതക്ക് തടസ്സം നേരിട്ടതോടെ രാജ്യം അടുത്തിടെ പുതുതായി തുറന്നത് നിരവധി സമുദ്രപാതകളാണ്. ഒമാനിലെ സോഹാർ, സലാല, കുവൈത്തിലെ ശുവൈഖ്, തുർക്കിയിെല ഇസ്മിർ, പാകിസ്താനിലെ കറാച്ചി, ഇന്ത്യയിലെ മുന്ദ്ര, നവശിവ തുടങ്ങിയ തുറമുഖങ്ങളിലേക്കെല്ലാം പുതിയ വ്യാപാര പാതകൾ തുറന്നുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.