ആഗോള സൗരോർജ്ജ മേഖലയിലേക്ക് അഭിമാനത്തോടെ ഖത്തർ: പോളിസിലിക്കൺ വിജയകരമായി ഉൽപാദിപ്പിച്ചു
text_fieldsദോഹ: സൗരോർജ്ജ പാനലുകളിൽ ഉപയോഗിക്കുന്ന പോളിസിലിക്കൺ പദാർഥം വിജയകരമായി ഉൽപാദിപ്പിച്ചെന്ന് ഖത്തർ സോളാർ ടെക്നോളജീസ്(ക്യു.എസ്ടെക്) പ്രഖ്യാപിച്ചു.
വർഷത്തിൽ 8000 മെട്രിക് ടൺ പോളിസിലിക്കൺ ഉൽപാദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ക്യൂ.എസ്ടെക് പുറത്തിറക്കിയ പ്രത്യേക വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആഗോളതലത്തിൽ സൗരോർജ്ജ മൊഡ്യൂളുകളിൽ ഉപയോഗിക്കുന്ന പ്രധാന പദാർഥമാണ് പോളിസിലിക്കൺ. ഇതിനകം തന്നെ, യൂറോപ്പിലെയും അമേരിക്കയിലെയും സോളാർ മൊഡ്യൂൾ നിർമ്മാതാക്കളിലെ ഭീമൻമാരായ സോളാർവേൾഡ്, ലോകത്തിലെ മുൻനിര സോളാർ, സെമി കണ്ടക്ടർ ടെക്നോളജി കമ്പനിയായ സെൻേട്രാതേം എന്നിവയുൾപ്പെടുന്ന ആഗോള സോളാർ വാല്യൂ ശൃംഖലയുമായി ക്യൂ.എസ്ടെക് സ്ട്രാറ്റജിക് നിക്ഷേപമിറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതോടെ ആഗോളതലത്തിൽ അറിയപ്പെടുന്ന സോളാർ കമ്പനിയെന്ന തലത്തിലേക്ക് ക്യൂ.എസ്ടെക്ക് കടന്നിരിക്കുന്നുവെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഈ കമ്പനികളുമായി ചേർന്ന് സോളാർ വിപണിയിൽ കാര്യക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായി സോളാർ കൺസോർഷ്യം ആരംഭിച്ചതായും ക്യൂ.എസ്ടെക്ക് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
ക്യൂ.എസ്ടെക്കിനെ സംബന്ധിച്ച് അതിെൻറ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പോളിസിലിക്കണിെൻറ ഉൽപാദനമെന്നും സോളാർ നിർമ്മാണ മേഖലയിൽ പുതിയൊരധ്യായം സൃഷ്ടിക്കാൻ ഇതിന് സാധിക്കുമെന്നും കമ്പനി ചെയർമാനും സി.ഇ.ഓയുമായ ഖാലിദ് അൽ ഹാജിരി പറഞ്ഞു.
ഇനി പൂർണ തോതിലുള്ള ഉൽപാദനത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണെന്നും കമ്പനിയെ സംബന്ധിച്ചും മേഖലയിലെ സോളാർ വിപണിയെ സംബന്ധിച്ചും ഇതൊരു വഴിത്തിരിവിെൻറ സമയമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 50000 ലധികം മെട്രിക് ടൺ പോളിസിലിക്കൺ വർഷത്തിൽ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റാസ് ലഫാനിൽ പ്രവർത്തനമാരംഭിച്ച മിന പ്രവിശ്യയിലെ ഏറ്റവും വലിയ പോളിസിലിക്കൺ ഉൽപാദകരാണ് ക്യൂ.എസ്ടെക്ക്.
സൗരോർജ്ജ സാങ്കേതിക വിദ്യകൾ ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന വേൾഡ് എജിയുടെ പങ്കാളി കൂടിയാണ് ക്യൂ.എസ്ടെക്ക്.
2030ഓടെ 20ശതമാനം വൈദ്യുതി സൗരോർജ്ജത്തിൽ നിന്നും ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഖത്തർ മുന്നോട്ട് വെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.