ഖരീഫ് തിരക്കേറി, സലാല സഞ്ചാരികളാൽ നിറയുന്നു
text_fieldsസലാല: ഖരീഫ് സീസൺ മൂർധന്യതയിലേക്ക് കടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന മഴ സലാലയാകെ കുളിരണിയിച്ചിട്ടുണ്ട്. ജബലുകൾക്ക് താഴെയുള്ള അരുവികളെല്ലാം നിറഞ്ഞൊഴുകുകയാണ്. ഐൻ ഖോറിൽ വെള്ളച്ചാട്ടവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇവിടേക്ക് എത്തിപ്പെടുക സാഹസികമാണ്. നിരവധി വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കുടുങ്ങുകയും ചെയ്തു. സഞ്ചാരികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്.
ഏഴാഴ്ച പിന്നിടുേമ്പാഴത്തെ കണക്കനുസരിച്ച് നാലു ലക്ഷത്തി മുപ്പതിനായിരം പേർ ഇതുവരെയായി ഖരീഫ് ആസ്വദിക്കാൻ എത്തി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 8.7 ശതമാനം അധിക സഞ്ചാരികളാണ് എത്തിയത്. റോഡുകളെല്ലാം സഞ്ചാരികളുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. എല്ലാ റൗണ്ട് എബൗട്ടുകളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. മഴ മൂലം ജബലുകളിൽ ചളി നിറഞ്ഞതോടെ വാഹനങ്ങളും ചളി പറ്റിയ നിലയിലാണ്. റോഡിലും ഇരു വശങ്ങളിലും നിറയെ വെള്ളക്കെട്ടുകൾ കാണാം. താപനില 25 ഡിഗ്രിയായി കുറഞ്ഞു. ഹീറ്ററുകൾ ഉപയോഗിച്ച് വെള്ളം ചൂടാക്കിയാണ് പലരും രാവിലെ കുളിക്കുന്നത്. ഹോട്ടലുകളിലും വില്ലകളിലും നല്ല തിരക്കായിട്ടുണ്ട്. ഇവിടങ്ങളിൽ ബുക്കിങ്ങും വർധിച്ചിട്ടുണ്ട്. നാളികേര കടകളിലും സമീപമുള്ള റോഡുകളിലും സാധനങ്ങൾ വാങ്ങാനെത്തുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നതിന് അധികനേരം കാത്ത് നിൽക്കേണ്ടി വരുന്നു. ഈ കാലാവസ്ഥ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ എത്തുമെന്ന് തന്നെയാണ് കരുതുന്നത്.
സഞ്ചാരികളിൽ അധികവും ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണെങ്കിലും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതുവരെ എത്തിയവരിൽ 75.1 ശതമാനം പേരും സ്വദേശികളാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമാനി സഞ്ചാരികളുടെ എണ്ണത്തിൽ മൂന്നു ശതമാനത്തിെൻറ കുറവുണ്ട്. യൂറോപ്യൻ സന്ദർശകരുടെ എണ്ണം 45 ശതമാനം വർധിച്ചിട്ടുണ്ട്.
ജി.സി.സി. രാഷ്ട്രങ്ങളിൽനിന്നും ഏഷ്യൻ രാഷ്ട്രങ്ങളിൽനിന്നുമുള്ള സന്ദർശകരുടെ എണ്ണവും ഏഴാമത്തെ ആഴ്ചയിൽ കൂടിയിട്ടുണ്ട്. ആഗസ്റ്റ് എട്ടുവരെയുള്ള കണക്കനുസരിച്ച് വിമാനമാർഗം എത്തിയവരുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 75,837 ആയിരുന്നത് 97,650 ആയാണ് ഉയർന്നത്. ഇതിൽ 48.34 ശതമാനം പേരും ആഭ്യന്തര സർവിസുകളിലാണ് വന്നത്. അന്താരാഷ്ട്ര സർവിസുകളിൽ എത്തിയവരുടെ എണ്ണം 9.3 ശതമാനം കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.