മഴ തുടങ്ങി; ഇന്ന് ശക്തി പ്രാപിക്കും
text_fieldsമസ്കത്ത്: മുസന്ദം ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ഒറ്റപ്പെട്ട മഴ പെയ്തു. അതിരാവിലെ തന്നെ മഴ പെയ്തതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. മുസന്ദം, മസ്കത്ത്, അൽ ബുറൈമി, ദാഹിറ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദാഖിലിയ്യ, വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത. ഒമാൻ കടലിൽ അനുഭവപ്പെടുന്ന ന്യൂനമർദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നത്.
ചില ഭാഗങ്ങളിൽ ഇടിയും മിന്നലും കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ ഉയർന്നടിക്കാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദിയിലും മറ്റും ഇറങ്ങരുതെന്നും അറിയിപ്പിലുണ്ട്. മഴ ഒമാനിൽ ഏറെ ദുരന്തം വിതക്കാറുണ്ട്. ഒാരോ വർഷവും നിരവധി പേരാണ് വാദിയിലും മറ്റും പെട്ട് മരിക്കുന്നത്. 2007ലുണ്ടായ ഗോനു കൊടുങ്കാറ്റിലായിരുന്നു ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടതും നാശനഷ്ടങ്ങളുണ്ടായതും. തുടർന്നുള്ള വർഷങ്ങളിലുണ്ടായ മഴയിലും വെള്ളമൊഴുക്കിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
കാലാവസ്ഥാ മുന്നറിയിപ്പുകൾ അധികൃതർ യഥാസമയം അറിയിക്കാറുണ്ട്. ആറു മണിക്കൂർ മുെമ്പങ്കിലും ഇതുസംബന്ധിച്ച വ്യക്തമായ വിവരം ലഭ്യമാക്കും. വാദിയിലും മലവെള്ളപ്പാച്ചിലിലും ഇറങ്ങുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. മഴക്കാലത്ത് വാദി മുറിച്ചുകടക്കുന്നത് രാജ്യത്ത് ക്രിമിനൽ കുറ്റമാണ്. ആത്മഹത്യാ കുറ്റമാണ് ചുമത്തുക. സാധാരണക്കാരെ ബോധവത്കരിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാനും മലവെള്ളപ്പാച്ചിൽ വഴിതിരിച്ചുവിടാനും നിരവധി നടപടികളും അധികൃതർ എടുക്കുന്നുണ്ട്.
മസ്കത്ത് മേഖലയിൽ മഴ പെയ്താൽ ഏറ്റവും കൂടുതൽ അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാവുന്നത് അൽ ഹംരിയ്യയിലാണ്. ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന അൽ നാദാ ആശുപത്രി മുൻകാലങ്ങളിൽ രണ്ടു തവണ ഒഴിപ്പിച്ചിട്ടുണ്ട്. അൽനാദാ മേഖലയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. വെള്ളം ഒഴികിപ്പോകാനുളള ചാലുകൾ നിർമിച്ചത് അടുത്തിടെയാണ്. റോഡ് ഉയർത്തുന്നതടക്കമുള്ള പദ്ധതികൾ നടപ്പാക്കിയതും അപകടങ്ങൾ ഒഴിവാകാൻ കാരണമാക്കിയിട്ടുണ്ട്.
മുൻകാലങ്ങളിൽ മഴ പെയ്താൽ സുൽത്താൻ ഖാബൂസ് നാഷനൽ ഹൈവേയുടെ വതയ്യ, ഖുറം തുടങ്ങിയ ഭാഗത്തെ റോഡുകൾ വെള്ളത്തിൽ മുങ്ങുകയും ചെറിയ മഴപോലും ഗതാഗത തടസ്സങ്ങൾക്ക് കാരണമാക്കുകയും ചെയ്തിരുന്നു. എന്നാൽ, റോഡ് പുനർനിർമാണ പ്രവൃത്തികൾ മേഖലയെ ഏറക്കുറെ സുരക്ഷിതമാക്കിയിട്ടുണ്ട്. മഴക്കെടുതി തടയാനും അപകടങ്ങൾ ഒഴിവാക്കാനും ഡാം നിർമാണം അടക്കമുള്ള നിരവധി പദ്ധതികളും അധികൃതർ നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.