കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
text_fieldsമസ്കത്ത്: കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം തെക്കേവിള സ്വദേശി സുരേഷ് സഹദേവൻ (60) ആണ് മരിച്ചത്. പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് സുഹൃത്തുക്കളും മറ്റുമെത്തി തിരിച്ചറിഞ്ഞത്. ഗാലയിലെ സാറ്റ എൽ.എൽ.സി കമ്പനിയിലെ മെക്കാനിക്കായിരുന്ന സുരേഷിനെ മാർച്ച് ഒമ്പതു മുതലാണ് കാണാതായത്. കടുത്ത പനി ബാധിച്ചിരുന്ന ഇയാൾ ഒമ്പതിന് ഉച്ചയോടെ കമ്പനിയിൽനിന്ന് സ്ലിപ് വാങ്ങി അറ്റ്ലസ് ആശുപത്രിയിലേക്ക് പോയതാണ്. കമ്പനിയുടെ വാഹനമെത്താതിരുന്നതിനാൽ ടാക്സിയിലാണ് പോയത്.
ബോഷറിൽ ടാക്സിയിറങ്ങി റോഡ് മുറിച്ചുകടന്ന് അറ്റ്ലസ് ആശുപത്രിയിലേക്ക് പോകവെ ലുലു പാർക്കിങ്ങിനോട് ചേർന്നുള്ള നടപ്പാതയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം കണ്ടുനിന്നവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും മരണപ്പെട്ടതായാണ് അറിയുന്നത്. സുരേഷിനെ കാണാതായതിനെ തുടർന്ന് വിവിധ സാമൂഹിക, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരുകയായിരുന്നു. കമ്പനി പൊലീസിലും പരാതി നൽകിയിരുന്നു. വിവിധ ആശുപത്രികളിലും മറ്റും അന്വേഷണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ 20 വർഷത്തിലധികമായി സുരേഷ് മസ്കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.