സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം അതിവേഗം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സർക്കാർ പദ്ധതി അതിവേഗം മുന്നേറുന്നു. ഇൗ വർഷം ആദ്യ പകുതിയിൽ മാത്രം രണ്ടായിരത്തിലധികം സ്വദേശികൾക്കാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കിയത്. ജനുവരി ഒന്നുമുതൽ 15 വരെ കാലയളവിൽ 2097 സ്വദേശികൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ജനറൽ എജുക്കേഷൻ ഡിപ്ലോമയിലും താഴെ യോഗ്യതയുള്ളവരാണ് ജോലിയിൽ പ്രവേശിച്ചവരിൽ അധികവും, 1034 പേർ. ജനറൽ എജുക്കേഷൻ ഡിപ്ലോമ യോഗ്യതയുള്ള 673 പേരും സർവകലാശാല ബിരുദം, ഡിപ്ലോമ യോഗ്യതയുള്ള 381 പേരും ഇക്കാലയളവിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം മന്ത്രിസഭാ കൗൺസിൽ നടത്തിയത്. ഡിസംബർ മുതലാണ് ഇതിനുള്ള നടപടികൾ തുടങ്ങിയത്.
എണ്ണവിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ മേഖലയിലെ നിയമനങ്ങൾ ഏതാണ്ട് മരവിപ്പിച്ച സാഹചര്യത്തിൽ സ്വകാര്യമേഖലയുടെ സഹകരണത്തോടെ ഇൗ ലക്ഷ്യം പൂർത്തീകരിക്കാനാണ് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ നീക്കം. ഇതിെൻറ ഭാഗമായി വിവിധ സ്വകാര്യ സ്ഥാപനങ്ങൾക്ക് പുതുതായി നിയമിക്കുന്ന ജീവനക്കാരിൽ ഇത്രപേർ സ്വദേശികളായിരിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകിയതായി അറിയുന്നു. ഡിസംബറിലാണ് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഡിസംബറിൽ മാത്രം ആറായിരത്തിലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കിയിരുന്നു.
വിദേശ തൊഴിലാളികളെ നിയമിക്കണമെന്നുള്ളവർ സ്വദേശിവത്കരണം സംബന്ധിച്ച പദ്ധതികൾ സർക്കാറിന് സമർപ്പിക്കണമെന്നും കഴിഞ്ഞവർഷം മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞമാസം 31 ആയിരുന്നു ഇതിനായുള്ള അവസാന തീയതി. പദ്ധതി സമർപ്പിക്കാത്ത കമ്പനികളുടെ വിസക്കായുള്ള അപേക്ഷകൾ പരിഗണിക്കില്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.