ജിഫ്നൈനിൽ ബസ് അപകടം: മലയാളികൾ അടക്കം 25 പേർക്ക് പരിക്ക്
text_fieldsമസ്കത്ത്: ജിഫ്നൈനിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ബസ് അപകടത്തിൽ നാല് മലയാളികളടക്കം 25 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേർക്ക് ഗുരുതര പരിക്കാണുള്ളത്. തലക്ക് സാരമായ പരിക്കുള്ള കണ്ണൂർ സ്വദേശി ഖൗല ആശുപത്രി െഎ.സി.യുവിൽ ചികിത്സയിലാണ്. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ള സാരമായി പരിേക്കറ്റ മറ്റു നാലുപേരിൽ ഒരാൾകൂടി മലയാളിയാണ്.
അൽഖൂദിലുള്ള ഡിഫൻസ് ആശുപത്രി, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. നിസ്സാര പരിക്കേറ്റ രണ്ട് മലയാളികളടക്കം ചിലർ ബുധനാഴ്ചതന്നെ ആശുപത്രി വിട്ടിട്ടുണ്ട്. സലാലയിൽനിന്ന് മസ്കത്തിലേക്ക് വരുകയായിരുന്ന ഗൾഫ്ട്രാൻസ്പോർട്ട് കമ്പനിയുടെ ബസാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് പ്രധാന റോഡിൽനിന്ന് അൽപം മാറിയുള്ള റോഡിലേക്ക് കയറ്റിയശേഷം കുന്നിലേക്ക് ഇടിച്ചുനിർത്തുകയായിരുന്നെന്ന് ട്രാൻസ്പോർട്ടിങ് കമ്പനിയുമായി ബന്ധപ്പെട്ടയാൾ പറഞ്ഞു. അപകടത്തിൽ ബസ് ഏതാണ്ട് പൂർണമായി തകർന്നു. മസ്കത്തിൽ സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി ജോലി ആവശ്യാർഥം സലാലയിൽ പോയി മടങ്ങവേയാണ് അപകടത്തിൽപെട്ടത്.
അതിനിടെ, അപകടത്തിൽ പരിക്കേറ്റവർക്ക് കയറ്റാൻ രക്തത്തിന് ദൗർലഭ്യം നേരിട്ടതിനാൽ അടിയന്തര രക്തദാനത്തിന് ബോഷർ രക്തബാങ്ക് അഭ്യർഥിച്ചിരുന്നു. ഇതിനെ തുടർന്ന് മലയാളികളടക്കം നിരവധി പേരാണ് രക്തം ദാനം ചെയ്യാൻ എത്തിയത്. രാവിലെ ബസ് അപകടത്തിൽ 25 പേർ മരിച്ചെന്ന രീതിയിലുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത് മലയാളി സമൂഹത്തിനിടയിൽ അടക്കം വലിയ പരിഭ്രാന്തിസൃഷ്ടിച്ചു. തുടർന്ന്, അപകടത്തിൽ മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് ട്വിറ്ററിൽ അറിയിച്ചു. അപകടത്തിെൻറ ഫലമായി നിസ്വ-മസ്കത്ത് റൂട്ടിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.