വ്രതശുദ്ധിയുടെ ദിനങ്ങൾക്ക് വിട; ചെറിയ പെരുന്നാൾ നാളെ
text_fieldsമസ്കത്ത്: ആത്മവിശുദ്ധിയുടെ 30 ദിനരാത്രങ്ങൾക്ക് പരിസമാപ്തി കുറിച്ച് ഒമാനിലെ വിശ്വാസി സമൂഹം നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. ആത്മ നിർവൃതിയുടെ പകലുകളും ദൈവ സാമീപ്യത്തിെൻറ ഇരവുകളുമായി ഒരുമാസം നീണ്ട പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിെൻറ ആഹ്ലാദത്തോടെയാകും വിശ്വാസികൾ നാളെ ഈദ് ഗാഹുകളിലും മസ്ജിദുകളിലും ഒരുമിച്ചു കൂടുക.
പൈതാഹം നിറഞ്ഞ ഇരവുകളിലൂടെയും പ്രാർഥനകൾ നിറഞ്ഞ രാവുകളിലൂടെയും സ്ഫുടം ചെയ്തെടുത്ത മനസ്സുമായാകും വിശ്വാസികൾ തക്ബീർ ധ്വനികളോടെ പെരുന്നാൾ നമസ്കാരത്തിന് എത്തുക.
െകാടുംചൂട് സഹിച്ച് നേടിയ വ്രതശക്തി ഹൃദയത്തിൽ അള്ളിപ്പിടിച്ച ക്ലാവുകൾ കഴുകി സ്ഫടിക സമാനമാക്കുന്നതായിരുന്നു. ഐതിഹാസികവും അനുപമവുമായ ബദ്റും പ്രത്യാശയുടെ ലൈലത്തുൽ ഖദ്റും കടന്നാണ് പെരുന്നാളിെൻറ സന്തോഷത്തിലേക്ക് വിശ്വാസികൾ കടന്നെത്തിയിരിക്കുന്നത്. വർഷത്തിലെ ദൈർഘ്യമേറിയ പകലും കത്തുന്ന ചൂടുമാണ് കഴിഞ്ഞ ഒരു മാസം വിശ്വാസി പിന്നിട്ടത്. അതിനാൽഏ ഗൾഫിലെ പെരുന്നാളാഘോഷത്തിന് മധുരം കൂടും. വിശ്വാസികളെ സ്വീകരിക്കാൻ മസ്ജിദുകളും ഈദ്ഗാഹുകളും ഒരുങ്ങി. വിവിധ സ്ഥലങ്ങളിൽ വിദേശികളും സ്വദേശികളും ഈദ്ഗാഹ് ഒരുക്കുന്നുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മലയാളികളും ഈദ്ഗാഹ് ഒരുക്കുന്നുണ്ട്. മലയാളി ഈദ്ഗാഹുകളിൽ ചിലതിൽ കേരളത്തിൽനിന്നുള്ള പ്രമുഖരും നേതൃത്വത്തിനെത്തുന്നുണ്ട്. ചൂട് കൂടുതലായതിനാൽ പെരുന്നാൾ നമസ്കാരം നേരത്തേ നിർവഹിക്കും. ആറിനും 6.15നുമിടയിലാണ് മസ്കത്തിലെയും പരിസരങ്ങളിലെയും ഇൗദ്ഗാഹുകളിൽ നമസ്കാരം. ഒരു മാസത്തെ ആത്മ സംയമനത്തിലൂടെയും പരിശീലനത്തിലൂടെയും നേടിയെടുത്ത ജീവിതവിശുദ്ധി കെടാതെ സൂക്ഷിക്കണമെന്ന് പെരുന്നാൾ ഖുതുബയിൽ ഇമാമുമാർ ഉദ്ബോധനം ചെയ്യും. റമദാൻ നൽകിയ കരുത്ത് വരും നാളുകളിൽ പാഥേയമാവണമെന്നും അവർ ആവശ്യപ്പെടും.
മലയാളി കുടുംബങ്ങൾ അധികവും നാട്ടിൽപോയതും ചൂടേറിയതും ആഘോഷങ്ങൾക്ക് പൊലിമ കുറക്കും. പെരുന്നാളിന് ശേഷം അഞ്ചു ദിവസമാണ് അവധിയുള്ളത്. നാട്ടിൽപോകാത്ത മലയാളി കുടുംബങ്ങളിൽ ചിലർ ദുബൈയിലാണ് പെരുന്നാൾ ആഘോഷിക്കുന്നത്. ചിലർ ഇതിനകം ദുബൈയിലെത്തിക്കഴിഞ്ഞു. പെരുന്നാൾ നമസ്കാരത്തിന് ശേഷം ദുബൈയിലേക്ക് യാത്ര പുറപ്പെടാനിരിക്കുന്നവരും നിരവധിയാണ്. ഖരീഫ് സീസൺ ആരംഭിച്ചതിനാൽ സലാലയിലേക്ക് പോകുന്നവരുമുണ്ട്. ജബൽ അഖ്ദർ, വാദി ഷാബ്, ജബൽശംസ് തുടങ്ങി ഒമാനിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ തിരക്കേറും.
ശനിയാഴ്ച മാസപ്പിറ കാണാത്തതിനാൽ അവസാനവട്ട ഷോപ്പിങ് പലരും ഇന്നത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. സൂഖുകളിലും ഹൈപ്പർമാർക്കറ്റുകളിലും കഴിഞ്ഞ തിങ്കളാഴ്ച മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ശനിയാഴ്ച തിരക്കിന് ഇത്തിരി ആശ്വാസമുണ്ടായിരുന്നു. ഗതാഗതം സുഗമമാക്കുന്നതിനും പ്രയാസങ്ങൾ
ഒഴിവാക്കുന്നതിനും പൊലീസ് രംഗത്തുണ്ടായിരുന്നു. മത്രയിൽ പാർക്കിങ് പ്രശ്നവും രൂക്ഷമായിരുന്നു. വാഹനമിടാൻ സ്ഥലം ലഭിക്കാത്തതിനാൽ ദൂരെ പാർക്ക് ചെയ്ത ശേഷം നടന്നാണ് സ്ഥാപനങ്ങളിൽ എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ നല്ല കച്ചവടമാണ് മത്രയിൽ ഉള്ളതെന്ന് വ്യാപാരികൾ പറഞ്ഞു. ഹൈപ്പർമാർക്കറ്റുകൾ ഏറെയുണ്ടായിട്ടും പരമ്പരാഗത ശൈലിയിലുള്ള സൂഖുകളെ സ്വദേശികൾ കൈവിട്ടിട്ടില്ല എന്നതിന് തെളിവാണ് ഇൗ തിരക്കെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരമ്പരാഗത ‘ഹബ്ത’ പെരുന്നാൾ ചന്തകളിലും നല്ല തിരക്കാണ്. ഒമാനികളുടെ ഇഷ്ടവിഭവമായ ശൂവയും മറ്റും ഉണ്ടാക്കുന്നതിന് ആടുകളെ വാങ്ങുന്നതിനും വൻ തിരക്ക് അനുഭവപ്പെട്ടു.
വാദി കബീറിലെ ൈഫ്രഡേ മാർക്കറ്റിന് സമീപവും ആടുകളുടെ കച്ചവടം പൊടിപൊടിച്ചിരുന്നു. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഫിത്്ർ സകാത്ത് വിതരണവും നടത്തിയിരുന്നു.
അർഹരിലേക്ക് ഫിത്ർ സകാത്ത് എത്തിക്കുന്നതിനായി വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.