‘വിദേശികൾക്ക് ൈഡ്രവിങ് ലൈസൻസ് അനുവദിക്കരുതെന്ന്’
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് രൂക്ഷമായി തുടരുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ വിദേശികൾക്ക് ൈഡ്രവിങ് ലൈസൻസ് അനുവദിക്കുന്നത് പുനഃപരിശോധിക്കണമെന്ന് നിർദേശം. ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നിശ്ചയിക്കപ്പെട്ട പാർലമെൻററീ സമിതിയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്.
വിദേശികൾക്ക് വാഹനങ്ങൾ സ്വന്തമാക്കാനും ലൈസൻസ് എടുക്കാനുമുള്ള നടപടിക്രമങ്ങൾ കഠിനമാക്കേണ്ടതുണ്ടെന്ന് സമിതി അംഗം എം.പി. ഖലീൽ അൽ സാലിഹ് പറഞ്ഞു. സമിതി യോഗത്തിന് ശേഷം പാർലമെൻറിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അതുപോലെ നിലവിലെ ബസ് സർവിസുകൾക്ക് പകരം പബ്ലിക് ട്രാൻസ്പോർട്ട് കമ്പനികൾക്കിടയിൽ ഏകീകരണം വരുത്തണമെന്നും നിർദേശമുണ്ട്. വ്യത്യസ്ത കമ്പനികളുടെ ബസുകൾ ഒരേസമയം ഓടുന്നത് റോഡിലെ തിരക്കിന് ആക്കം കൂട്ടുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ഓഫിസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തണമെന്നാണ് മറ്റൊരു പ്രധാന നിർദേശം. നിലവിലെ ഏഴ് മണിക്ക് പകരം സർക്കാർ വകുപ്പുകൾ ഒമ്പത് മണിക്ക് പ്രവർത്തനം ആരംഭിക്കുകയും വൈകീട്ട് അഞ്ച് മണിക്ക് അവസാനിപ്പിക്കുകയും ചെയ്യണം. അതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നിലവിലേതുപോലെ തുടരുകയും ചെയ്താൽ റോഡിലെ തിരക്ക് കുറയുമെന്നാണ് കണക്ക് കൂട്ടൽ. സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം ആവശ്യപ്പെട്ട് പാർലമെൻറിൽ കരട് നിർദേശം സമർപ്പിക്കുമെന്ന് ഖലീൽ അൽ സാലിഹ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.