ജാനകി വധം: മുഖ്യസൂത്രധാരൻ ബഹ്റൈനിൽ പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിൽ റിട്ട. അധ്യാപിക ജാനകിയെ വധിക്കുകയും ഭർത്താവ് കളത്തേര കൃഷ്ണനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മുഖ്യസൂത്രധാരനും മൂന്നാം പ്രതിയുമായ ചീർക്കുളം മക്ലിക്കോട് ഹൗസിൽ അരുൺകുമാറിനെ (26) പ്രവാസികളുടെ സഹായത്തോടെ ബഹ്റൈനിൽ പിടികൂടി. വ്യാഴാഴ്ച രാത്രി ബഹ്റിനിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിലെത്തിയ പ്രതിയെ ഹോസ്ദുർഗ് സി.െഎ അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. അരുൺ വരുന്നതിനാൽ കാസർകോടുനിന്നുള്ള പൊലീസ് സംഘം നേരത്തെതന്നെ കരിപ്പൂരിൽ എത്തിയിരുന്നു. രാത്രിയോടെയാണ് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ചീർക്കുളം വലിയവീട്ടിൽ വി.വി. വിശാഖ് (26), ചീർക്കുളം തലക്കാട്ട് ഹൗസിൽ ടി. റെനീഷ് (18) എന്നിവരെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു. മോഷണമായിരുന്നു ലക്ഷ്യമെന്നും ദമ്പതികൾ തങ്ങളെ തിരിച്ചറിഞ്ഞുവെന്ന് സംശയംതോന്നിയ അരുൺകുമാർ ഇരുവരെയും വധിക്കാൻ നിർദേശം നൽകുകയായിരുന്നുവെന്നും ഡി.ജി.പിയുടെ സാന്നിധ്യത്തിൽ ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ മാധ്യമപ്രവർത്തകരെ അറിയിച്ചു.
അന്വേഷണം വഴിയടഞ്ഞുവെന്ന് ആശ്വസിച്ച അരുൺകുമാർ പേടിക്കേണ്ടതില്ല എന്ന് മറ്റുള്ളവർക്ക് ഉറപ്പുനൽകിയശേഷമാണ് നാടുവിട്ടത്. കൊല നടന്നതിന് അടുത്തദിവസം മൂവരുടെയും അസാന്നിധ്യവും വിരലടയാള പരിശോധനയിൽ നിന്ന് വിട്ടുനിന്നതുമാണ് മൂവരെയും സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ എത്തിച്ചത്. പൊലീസിെൻറ പതിവു പരിശോധനയിൽ കണ്ണൂരിലെ ജ്വല്ലറിയിൽ വിശാഖ് സ്വർണം വിറ്റതിെൻറ രസീത് കണ്ടെത്തി. വിശാഖിനെ ചോദ്യംചെയ്തപ്പോൾ സ്വർണം കാമുകിയുടേതാണെന്ന് പറഞ്ഞു. കാമുകിയാരാണെന്ന് ചോദിച്ചപ്പോൾ കൂട്ടുപ്രതി റെനീഷ് തന്നതാണെന്ന് പറഞ്ഞു. ഇതോടെയാണ് കേസിെൻറ ചുരുൾ നിവർന്നത്.
മകെൻറ കൈവശം കൂടുതൽ പണം ശ്രദ്ധയിൽപെട്ട വിശാഖിെൻറ പിതാവ് വിവരം പൊലീസിന് കൈമാറിയതും അറസ്റ്റ് നടപടി വേഗത്തിലാക്കി. കണ്ണൂരിലെ രണ്ട് ജ്വല്ലറികളിലായി എട്ടുപവൻ സ്വർണമാണ് വിറ്റത്. തൊണ്ടിയിൽപെട്ട പവിത്രമോതിരം പയ്യന്നൂരിൽ വിറ്റു. ബാക്കി സ്വർണം മംഗളൂരുവിലും. ഇവ ഉടൻ കണ്ടുകെട്ടുമെന്ന് പൊലീസ് അറിയിച്ചു. കവർച്ച നടത്തിയ 92,000 രൂപയിൽ 60,000 രൂപ പ്രതികൾ ചെലവഴിച്ചു.
2017 ഡിസംബർ 13ന് രാത്രി ഒമ്പതുമണിക്കാണ് മുഖംമൂടിയിട്ട് മൂവരും ചീമേനി പുലിയന്നൂരിലെ ജാനകി ടീച്ചറും കൃഷ്ണൻ മാസ്റ്ററും താമസിക്കുന്ന വീട്ടിൽ കടന്നത്. ആദ്യം ഇരുവരുടെയും വായ പ്ലാസ്റ്റർകൊണ്ട് മൂടി. കൈകളും കാലുകളും കൂട്ടിക്കെട്ടി. ജാനകിയമ്മ ധരിച്ചിരുന്ന സ്വർണമെടുത്തു. കൃഷ്ണൻ മാസ്റ്റർ കാണിച്ച പണവുമെടുത്തു. ജാനകി ടീച്ചർ തെൻറ ശിഷ്യരെ തിരിച്ചറിഞ്ഞതായി ഇരുവർക്കും സംശയമുണ്ടായി. ടീച്ചർ തിരിച്ചറിഞ്ഞുവെന്ന കാര്യം റെനീഷും വിശാഖും അരുൺകുമാറിനോട് പറഞ്ഞു. ഇതോടെ അരുൺകുമാർതന്നെ ജാനകി ടീച്ചറെ കൊലപ്പെടുത്തി എന്നാണ് മൊഴി.
പ്രതികളെ പുലിയന്നൂരിലെത്തിച്ച് തെളിവെടുത്തു
ചെറുവത്തൂര്‍: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി ടീച്ചറെ കൊലപ്പെടുത്തിയ പ്രതികളെ പുലിയന്നൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചീര്‍ക്കുളം സ്വദേശികളായ വിശാഖ്, െറനീഷ് എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ പുലിയന്നൂരിലെ കളത്തേര വീട്ടിലെത്തിച്ചത്. സംഭവം നടന്ന ദിവസം വീടിനുള്ളില്‍ നടത്തിയ ഓരോ ചലനവും ഇവര്‍ പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. പ്രതികളെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും പുലിയന്നൂരിലേക്ക് ഒഴുകിയെത്തി. നാടിനെ ഭീതിയുടെ നിഴലില്‍ നിർത്തിയ കൊലപാതകികൾക്കെതിരെ രോഷപ്രകടനം നടത്തി. പൊലീസ് അഭ്യര്‍ഥന മാനിച്ച് പിന്നീട് തെളിവെടുപ്പിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. വീട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലുമായി രണ്ടുപേരെയും കൂട്ടി തെളിവെടുത്തു.
കൃത്യത്തിന് ഉപയോഗിച്ച മുഖംമൂടിയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പ്രതികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പുലിയന്നൂരിലെ പടിക്കല്‍ പൊയ്യക്കാല്‍ ഭഗവതിക്ഷേത്രത്തിെൻറ തൊട്ടടുത്തുള്ള കൊട്ടാരത്തിെൻറ മച്ചില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്ന മുഖംമൂടികള്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൃത്യത്തിനുശേഷം പ്രതികള്‍ കൊട്ടാരത്തിെൻറ മച്ചിെൻറ മുകളില്‍ മുഖംമൂടി ഒളിപ്പിക്കുകയായിരുന്നു. പ്രതികളെ കൊട്ടാരത്തില്‍ എത്തിച്ചാണ് മുഖംമൂടി കണ്ടെടുത്തത്. വെള്ളനിറത്തിലുള്ള നീളമുള്ള താടിയുള്ള പിന്നില്‍ കറുത്ത തുണി തുന്നിച്ചേര്‍ത്ത നിലയിലാണ് മുഖംമൂടി. മൂന്നെണ്ണമാണ് ലഭിച്ചത്. നീളമുള്ള വെളുത്ത മുഖംമൂടിയാണ് പ്രതികള്‍ ധരിച്ചിരുന്നതെന്ന് കൃഷ്ണന് മാസ്റ്റര്‍ മൊഴിനല്‍കിയിരുന്നു. മുഖംമൂടിക്ക് ഘടിപ്പിച്ചിരുന്ന തുണിക്കഷണം കൊലപാതകം നടന്ന സ്ഥലത്തുനിന്ന് നേരെത്തതന്നെ പൊലീസിന് ലഭിച്ചിരുന്നു. മുഖംമൂടി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രതികളില്‍ പ്രധാനിയായ അരുണിനെ വ്യാഴാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചു.
ഒന്നരവർഷത്തിനിടെ ഒമ്പതു കൊലപാതകം; പ്രതികളെ അകത്താക്കി കാസർകോട് പൊലീസ്
കാഞ്ഞങ്ങാട്: ഒന്നരവർഷത്തിനിടെ ജില്ലയിലുണ്ടായ ഒമ്പതു കൊലക്കേസിലും പ്രതികളെ പിടികൂടി ജില്ല പൊലീസ്. 2017ലാണ് കൂടുതൽ കൊലപാതകങ്ങൾ നടന്നത്. ചീമേനിയിലെ ജാനകി ടീച്ചറുടെ കൊലപാതകം മുതൽ മഞ്ചേശ്വരത്തെ സ്വർണവ്യാപാരി മൻസൂർ അലിയുടെ കൊലപാതകംവരെ ഇതിൽപെടും. ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണനെ കുത്തിപ്പരിക്കേല്പിച്ച് കവർച്ച നടത്തുകയും ചെയ്ത സംഭവത്തിലാണ് മൂന്നുപേരെ അവസാനമായി പിടികൂടിയത്. നാട്ടുകാരും ജാനകി ടീച്ചറുടെ ശിഷ്യരുമായ പുലിയന്നൂരിലെ വിശാഖ് (25), െറനീഷ് (27), അരുൺകുമാർ (26) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിൽ പട്ട്ല കഞ്ചാറിലെ അബ്ദുൽ ഖാദര്‍ (26), കുതിരപ്പാടിയിലെ അസീസ് (23) എന്നിവരെ പൊലീസ് രണ്ടാഴ്ചക്കുള്ളിൽ പിടികൂടിയിരുന്നു. കുമ്പളക്കടുത്തെ മാന്യയിലെ ഹര്‍ഷാദാണ് (30) കീഴടങ്ങിയത്. പിന്നാലെ സൂത്രധാരൻ സുള്ള്യ സ്വദേശി അസീസിനെ പൊലീസ് കുറച്ച് വൈകിയാണെങ്കിലും പിടികൂടിയിരുന്നു. ജനുവരി 18നായിരുന്നു സംഭവം. ബേക്കൽ സി.െഎ വിശ്വംഭരെൻറ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിനുള്ളിലാണ് നാലു പ്രതികെളയും അറസ്റ്റ് ചെയ്തത്. ഇരിയ പൊടവടുക്കത്ത് ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അമ്പൂട്ടി നായരുടെ ഭാര്യ സി. ലീലയാണ് (56) നവംബറിൽ കൊലപാതകശ്രമത്തിനിടെ മരിച്ചത്. സംഘത്തിലെ അബുൽ ഷെയ്ക്കിനെ രണ്ടു ദിവസത്തിനുള്ളിൽതന്നെ പിടിക്കാനായി. ഒരുവർഷം മുമ്പ് കൊലചെയ്യപ്പെട്ട പനയാലിലെ ദേവകി വധക്കേസിെൻറ അന്വേഷണം ക്രൈംബ്രാഞ്ചാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം പൈവളിഗെ ബായാറില്‍ ജനുവരി 25ന് ഉച്ചക്കാണ് മന്‍സൂറിനെ കൊല്ലപ്പെട്ടനിലയില്‍ കെണ്ടത്തിയത്.
തളങ്കര ചെട്ടംകുഴിയിലെ മന്‍സൂര്‍ അലിയുടെ കൊലപാതകക്കേസിൽ തമിഴ്നാട് തഞ്ചാവൂര്‍ പട്ടുകോട്ടൈ സ്വദേശിയും ബായാര്‍ പൊന്നങ്കളയിലെ താമസക്കാരനുമായ അഷ്റഫിനേയും (28) കറുവാപ്പാടി മിത്തനടുക്ക പാധ്യാന വീട്ടില്‍ അബ്ദുസ്സലാമിനെയും രണ്ടാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈ.എസ്.പി എം.വി. സുകുമാരന്‍, കുമ്പള ഇന്‍സ്പെക്ടര്‍ വി.വി. മനോജ്, മഞ്ചേശ്വരം എസ്.ഐ പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ജി.കെ സ്റ്റോര്‍ ഉടമ രാമകൃഷ്ണ മല്യയെ മേയ് നാലിന് ഉച്ചക്ക് രണ്ടരയോടെയാണ് കാറിലെത്തിയ നാലംഗസംഘം കൊലപ്പെടുത്തിയത്. ഒരാഴ്ച്ചക്കുള്ളിലായിരുന്നു അറസ്റ്റ്. കുമ്പള മാളിയങ്കര കോട്ടയില്‍ കൊലക്കേസ് പ്രതിയായ അബ്ദുസ്സലാമിനെ (32) തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു കൊലക്കേസ് പ്രതിയടക്കം ആറുപേര്‍ വലയിലായിരുന്നു. മുഖ്യപ്രതി കുമ്പള പേരാല്‍ റോഡിലെ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖ് അടക്കമുള്ള ആറുപേരെ അഞ്ചു ദിവസത്തിനുള്ളിലാണ് വലയിലാക്കിയത്.
കഴിഞ്ഞവർഷം ജനുവരി രാവണീശ്വരം പാടിക്കാനത്തെ കുമാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പിടികൂടാനായതാണ് ലോക്കൽ പൊലീസിെൻറ ആദ്യനേട്ടം. ചെര്‍ക്കളയില്‍ ഇതരസംസ്ഥാനതൊഴിലാളി കൊല്ലപ്പെട്ട കേസില്‍ രണ്ടു സഹോദരങ്ങളെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തതും പെെട്ടന്നുതന്നെയായിരുന്നു. കര്‍ണാടക ബാഗല്‍ക്കോട്ട് ജില്ലയിലെ ബൈരപ്പയുടെ മകന് രങ്കപ്പ ഗാജിയുടെ (27) മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബെളഗാവി ജില്ലയിലെ സുരേബാന്‍ ഗ്രാമത്തിലെ അക്കണ്ടപ്പ (30), സഹോദരന് വിട്ടള (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ, കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ്, ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ, എ.എസ്.പി ആർ. വിശ്വനാഥ്, ഡിവൈ.എസ്.പിമാരായ കെ. ദാമോദരൻ, പി. പ്രദീപ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി. ഹസൈനാർ, നീലേശ്വരം സി.െഎ വി. ഉണ്ണികൃഷ്ണൻ, േഹാസ്ദുർഗ് സി.െഎ സി.കെ. സുനിൽകുമാർ, കാസർകോട് സി.െഎ അബ്ദുറഹീം എന്നിവരടങ്ങിയ സംഘത്തിെൻറ മികവാണ് പൊലീസ് തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ ചാർത്തിയത്.
ജാനകി വധം: രണ്ടുലക്ഷം പാരിേതാഷികം ആര്‍ക്കുമില്ല; അന്വേഷണസംഘത്തിന് റിവാര്‍ഡ്
കാഞ്ഞങ്ങാട്: ജാനകി വധക്കേസില്‍ പ്രതികളെ പിടികൂടാനുള്ള തെളിവ് നല്‍കുന്നവര്‍ക്ക് പൊലീസ് പ്രഖ്യാപിച്ച രണ്ടുലക്ഷം പാരിേതാഷികം ആര്‍ക്കുമില്ല. നാടിനൊന്നാകെ പ്രിയപ്പെട്ട ടീച്ചറുടെ മരണത്തിന് കാരണക്കാരായവരെ കെണ്ടത്തുന്നതിന് പൊലീസുമായി സഹകരിച്ചുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ തക്കതായ തെളിവുകളൊന്നും ആരും നല്‍കാത്തതിനാലാണ് പ്രഖ്യാപിച്ച രണ്ടുലക്ഷം നല്‍കേണ്ടതില്ലെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന് നിർദേശം നല്‍കിയത്.
അതേസമയം, അന്വേഷണസംഘത്തിലെ മുഴുവന്‍ അംഗങ്ങളുടെയും ആത്മാർഥതയെ ഡി.ജി.പി അഭിനന്ദിച്ചു. മാസങ്ങളോളം അന്വേഷണസംഘം ഒറ്റക്കെട്ടായി നടത്തിയ ടീം വര്‍ക്കിലൂടെയാണ് പ്രതികളെ തെളിവുസഹിതം പിടികൂടാന്‍ കഴിഞ്ഞതെന്നും അതുകൊണ്ടുതന്നെ മുഴുവന്‍ ഉദ്യോഗസ്ഥരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു. അന്വേഷണ സംഘത്തിന് റിവാര്‍ഡും ഡി.ജി.പി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.