വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന തൊഴിൽ കരാർ ഉടൻ
text_fieldsമനാമ: ബഹ്റൈനിലെത്തുന്ന വീട്ടുജോലിക്കാർക്കുള്ള പുതിയ കരാർ ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കി തുടങ്ങും. വീട്ടുജോലിക്കാരുടെ അവകാശം ഉറപ്പാക്കുന്ന നിർദേശങ്ങളാണ് കരാറിലുള്ളത്. ഇതുപ്രകാരം വീട്ടുജോലിക്കാരെ വെക്കുന്നവർ കരാറിൽ ജോലിയുടെ സ്വഭാവം, ജോലി സമയം, പ്രതിവാര അവധി തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി സൂചിപ്പിക്കണം.
കഴിഞ്ഞ ദിവസം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഇതുസംബന്ധിച്ച് 70ഒാളം റിക്രൂട്ടിങ് ഏജൻസികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. ക്രൗൺ പ്ലാസ ഹോട്ടലിലാണ് പരിപാടി നടന്നത്. തീരുമാനം നടപ്പാക്കും മുമ്പ് ഇൗ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തണമെന്നാണ് അധികൃതർ ആഗ്രഹിക്കുന്നത്. അതിനാലാണ് കരാർ നടപ്പാക്കൽ ഒക്ടോബർ ഒന്നിലേക്ക് നീണ്ടതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ജോലി സംബന്ധിച്ച വിശദമായ വിവരങ്ങൾ കരാറിൽ ഉൾപ്പെടുത്തുമെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി പറഞ്ഞു. ഇതിെൻറ നടപടി ക്രമങ്ങൾ സുതാര്യമായിരിക്കും. എന്താണ് ജോലി, വീട്ടിലെ കുട്ടികളുടെ എണ്ണം, പ്രത്യേക പരിചരണം വേണ്ടവരുടെ വിവരങ്ങൾ, പരിഗണന വേണ്ട പ്രായമായവരുെട വിവരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തും. ബഹ്റൈനിൽ ആദ്യമായാണ് ഇത്തരമൊരു നടപടി വരുന്നത്.കരാറിലെ വിവരങ്ങളും വ്യവസ്ഥകളും വിലയിരുത്തിയ ശേഷം ജോലി സ്വീകരിച്ചാൽ മതിയാകും. ആദ്യ ഘട്ടത്തിൽ ഒൗദ്യോഗിക റിക്രൂട്ടിങ് ഏജൻസികൾ വഴിയുള്ള നിയമനത്തിലാണ് ഇൗ കരാർ ബാധകമാക്കുക.
രണ്ടാം ഘട്ടത്തിൽ തൊഴിലുടമ നേരിട്ട് നടത്തുന്ന നിയമനത്തിലും നിർബന്ധമാക്കും. പുതിയ കരാറിൽ ശുചീകരണം, അലക്കൽ, പരിചരണം, ഡ്രൈവിങ്, വളർത്തുമൃഗ പരിപാലനം തുടങ്ങി എന്തൊക്കെ ജോലികളാണ് ഒരാൾ ചെയ്യേണ്ടി വരിക എന്ന കാര്യം വിശദീകരിക്കേണ്ടി വരും. രണ്ടുവർഷ കരാറിൽ 30 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയും നിർബന്ധമാണ്. ശമ്പളത്തിെൻറ രേഖ തൊഴിലാളിക്ക് തൊഴിലുടമ നൽകണം. ഇത് സമഗ്ര സ്വഭാവമുള്ള കരാർ ആണെന്ന് എൽ.എം.ആർ.എ ചീഫ് വ്യക്തമാക്കി.
ഇത് ഒക്ടോബർ ഒന്നിന് നടപ്പാക്കും മുമ്പ് റിക്രൂട്ടിങ് ഏജൻസികളുടെ അഭിപ്രായം തേടും. അഭിപ്രായം പരിഗണിച്ച് മാറ്റങ്ങൾ ആവശ്യമാണെങ്കിൽ നടപ്പാക്കുന്ന സമയം ഒക്ടോബർ പകുതിയിലേക്ക് മാറാനും സാധ്യതയുണ്ട്. തൊഴിൽ സംബന്ധിച്ച കരാറിലെ വ്യവസ്ഥകൾ റിക്രൂട്ടിങ് ഏജൻസി തൊഴിലാളിയുടെ ഭാഷയിൽ വിശദീകരിച്ചുകൊടുക്കണം. നിയമനത്തിനുശേഷമുണ്ടാകുന്ന പ്രശ്നങ്ങൾ തൊഴിൽ തർക്കമായി പരിഗണിക്കും. പുതിയ കരാർ വീട്ടുജോലിക്കാരുടെ അവസ്ഥ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ബഹ്റൈെൻറ മൊത്തം ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം വരും ഇവിടുത്തെ വീട്ടുജോലിക്കാരുടെ എണ്ണം. ഇൗ വർഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച് ബഹ്റൈനിൽ 99,417 വീട്ടുജോലിക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.