സിനിമയില് അഭിനയിച്ച ഒറ്റയാന് തുരുത്ത്
text_fields‘ഒരു മനുഷ്യനും ഒരു ദ്വീപല്ല,
ആരും തന്നിൽത്തന്നെ പൂർണനുമല്ല,
ഓരോ മനുഷ്യനും
ഒരു ഭൂഖണ്ഡത്തിെൻറ ഭാഗമാണ്,
പരമസത്തയുടെ ഒരു ഭാഗം...’
16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷ് കവിയും പുരോഹിതനുമായ ജോൺ ഡോണിെൻറ വരികളാണിത്. ഇന്നും പ്രസക്തമായ വരികൾ. പ്രത്യേകിച്ച് താന്തോണിതുരുത്തിെൻറ കാര്യത്തിൽ. സംസ്ഥാനത്തിെൻറ ഐടി, ടൂറിസം ഹബ്ബായി മാറിയ കൊച്ചി നഗരത്തിന് തൊട്ടടുത്ത് കിടക്കുന്ന ഇൗ തുരുത്ത് പക്ഷേ, ഇന്ന് അറിയപ്പെടുന്നത് സിനിമയിൽ അഭിനയിച്ച ഗ്രാമം എന്ന പേരിലാണ്. ഇൗ അടുത്തിടെ ഇറങ്ങിയ, ഡോമിൻ ഡിസിൽവ സംവിധാനം ചെയ്ത ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന സിനിമയുടെ ഭൂമിക ഇവിടെയാണ്. കൊച്ചി നഗരത്തിൽ നിന്നും വെറും 300 മീറ്റർ മാത്രം ദൂരമുള്ള ഇൗ ദ്വീപിെൻറ ജീവിതമാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ചിത്രം താന്തോണിത്തുരുത്തിലും സമീപ പ്രദേശമായ മുളവുകാടിലുമാണ് ചിത്രീകരിച്ചത്.
ഇൗ തുരുത്തിൽ ഒരു ജനവിഭാഗം വർഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുകയാണ്. നാടും നഗരവും അത്യാധുനിക ഗതാഗത സംവിധാനത്തിലേക്കു മാറുമ്പോഴും ഇവിടെയുള്ളവർ ഇന്നും ആശ്രയിക്കുന്നത് വഞ്ചികളെ മാത്രമാണ്. ഓരോ മണിക്കൂർ ഇടവിട്ട് തുരുത്തിലേക്കു സർക്കാർ ബോട്ട് സർവിസുണ്ടെങ്കിലും അടിയന്തരാവശ്യങ്ങൾക്ക് ദ്വീപുകാർ വഞ്ചിയാണ് ഉപയോഗിക്കുന്നത്. ഇവിടെയുള്ളവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഗതാഗത സംവിധാനത്തിെൻറ അഭാവമാണ്.
ആശുപത്രി അങ്ങകലെ
അടിയന്തരഘട്ടങ്ങളിൽ യാത്രാ സംവിധാനം ലഭ്യമാകാത്തതിനെ തുടർന്ന് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട് ഇൗ നാട്ടുകാർക്ക്. രോഗികളാണ് ഏറെ കഷ്ടതയനുഭവിക്കുന്നത്. ആശുപത്രിയിലെത്തിക്കണമെങ്കിൽ വഞ്ചി സ്വന്തമായുള്ള വീട്ടിലെത്തി സഹായം തേടണം. അസുഖബാധിതനെ കസേരയിൽ ഇരുത്തി മറുകരയിൽ എത്തിച്ചതിനു ശേഷം ടാക്സിയെ ആശ്രയിച്ചാൽ മാത്രമേ ചികിത്സതേടാനാവൂ.
വഞ്ചിയിൽ െവച്ച് രോഗികൾ മരിക്കുകയും ഗർഭിണികൾ പ്രസവിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. വൈദ്യസഹായം ലഭിക്കാത്തതു കൊണ്ടുമാത്രം പ്രിയപ്പെട്ടവർ കൺമുമ്പിൽ മരിക്കുന്നതിനു സാക്ഷികളാകേണ്ടി വന്നവരും നിരവധിയാണ്.തുരുത്തിൽ നിന്നും മറുകരയെത്താൻ യാത്ര ചെയ്യുമ്പോൾ വഞ്ചി മുങ്ങി 26ാളം പേർ മരണപ്പെട്ട സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. അസുഖം വന്നു മരിക്കുന്നതിലും കൂടുതൽ ജീവനുകൾ വഞ്ചി മുങ്ങിയുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താന്തോണിത്തുരുത്തിലെ മുതിർന്ന പൗരനായ അജിത്കുമാർ പറയുന്നു.
ചില അപകട മരണങ്ങൾ നേരിൽ കാണേണ്ടി വന്നതിെൻറ മരവിപ്പ് ഇന്നും ഇവരിൽ നിന്നും മാറിയിട്ടില്ല. ജീവിതകാലം മുഴുവൻ വേട്ടയാടുന്ന അനുഭവമാണിത്.
തുരുത്തിൽ രാവിലെ ആറു മണിക്കാണ് ബോട്ട് സർവിസ് ആരംഭിക്കുന്നത്. രാത്രി 9.30 വരെ ഇതുണ്ടാകും. എങ്കിലും കുട്ടികൾക്കും ജോലിക്കാർക്കും ആശ്രയം പലപ്പോഴും വഞ്ചിയാണ്. അപകടം പതിയിരിക്കുന്ന ആഴവും ഒഴുക്കുമുള്ള പുഴയിൽ കുട്ടികളെ വഞ്ചിയിൽ കയറ്റി സ്കൂളിലേക്ക് അയക്കുന്നത് അമ്മമാരെ ആശങ്കപ്പെടുത്തുന്നു. സ്കൂളിലേക്ക് അയക്കാനും തിരികെ കൊണ്ടുവരാനും അമ്മമാർ കുട്ടികളോടൊപ്പം യാത്ര ചെയ്യുകയാണു പതിവ്. വേലിയിറക്കത്തിൽ വഞ്ചി തീരത്ത് അടുക്കാതെ വരുമ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്.
അരിവാങ്ങണമെങ്കിലും ദുരിതം
പൊതുവിതരണ കേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രം, സ്കൂൾ എന്നിവയൊന്നും ഇവിടെയില്ല. സർക്കാർ സ്ഥാപനമെന്നു പറയാൻ ആകെയുള്ളത് സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള ആംഗൻവാടി മാത്രമാണ്. ആറ് കുട്ടികളും ഒരു അധ്യാപികയും ഒരു സഹായിയുമാണ് ഇവിടെയുള്ളത്. ഇവിടെയുള്ള മുന്നൂറോളം ജനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന റേഷൻ കടയാകട്ടെ പച്ചാളത്തും.
വിളിപ്പാടകലെയാണെങ്കിലും പച്ചാളത്തു നിന്നും റേഷൻ അരിയും മറ്റു സാധനങ്ങളും വാങ്ങണമെങ്കിൽ കിലോമീറ്ററുകളോളം കരയിലൂടെയും കായലിലൂടെയും സഞ്ചരിക്കണം. ചുരുക്കിപ്പറഞ്ഞാൽ റേഷൻ സബ്സിഡിയിലൂടെ ലഭിക്കുന്ന തുക യാത്രാച്ചെലവിനായി വിനിയോഗിക്കേണ്ടി വരുന്നു.
മണ്ണടിയുന്ന മാംഗല്യസ്വപ്നങ്ങൾ
ദ്വീപിലെ യാത്രാ ദുരിതം കാരണം വിവാഹം നടക്കാതെ പോയ ആളുകളുമുണ്ട് താന്തോണിത്തുരുത്തിൽ. താമസിക്കുന്നത് താന്തോണിത്തുരുത്തിലാണെന്ന കാരണം കൊണ്ടു മാത്രം വിവാഹാലോചനകൾ മുടങ്ങുന്നതു പതിവായതോടെ ചില ആളുകൾ തുരുത്ത് ഉപേക്ഷിച്ചു പോയി. ഇത്തരത്തിൽ ഇരുപതോളം കുടുംബങ്ങളാണു സമീപപ്രദേശങ്ങളായ പനമ്പുകാട്, വല്ലാർപ്പാടം, മുളവുകാട് എന്നിവിടങ്ങളിലേക്കു മാറി താമസിച്ചത്.
മറുനാട്ടിൽ വീട് വാടകക്കെടുത്ത് വിവാഹം നടത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ദ്വീപിൽ ഒരാൾ മരണപ്പെട്ടാൽ മരണാനന്തര ചടങ്ങുകൾ നിർവഹിക്കണമെങ്കിലും ഇവിടത്തുകാർ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. മൃതദേഹവുമായി വഞ്ചിയിൽ സഞ്ചരിച്ചു പച്ചാളത്തുള്ള പൊതുശ്മശാനത്തിലെത്തണം. ദ്വീപിൽ പൊതുശ്മശാനം നിർമിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് നാളുകളേറെയായി. എന്നാൽ, ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.
കത്തുന്ന ചൂടിലും വെള്ളപ്പൊക്കം
വേലിയേറ്റമാണു താന്തോണിത്തുരുത്തുകാർ വൃശ്ചിക, ധനു മാസങ്ങളിൽ അനുഭവിക്കുന്ന ദുരിതം. വേലിയേറ്റ സമയത്തു പല വീടുകളിലും വെള്ളം കയറും. വീടിെൻറ തറ പൊക്കത്തിൽ വരെ വെള്ളം കയറുന്നതിനാൽ കുട്ടികളുടെ പഠനം മുടങ്ങും. വേലിയേറ്റം രാത്രി മുതൽ പിറ്റേദിവസം പുലർച്ചെ വരെ നീണ്ടു നിൽക്കുന്നതിനാൽ പലരുടെയും ഉറക്കം നഷ്ടപ്പെടുന്നതിനു പുറമേ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറുന്നതിനാൽ പല വീടുകളുടെയും ഭിത്തിയും തറയുമെല്ലാം ദ്രവിച്ചിരിക്കുകയാണ്. രണ്ട് വർഷം കൂടുമ്പോൾ വീട് അറ്റകുറ്റപ്പണി ചെയ്യേണ്ട ഗതികേടിലാണ് ഇവർ. ഉപ്പു വെള്ളം കാരണം വീടുകളിലെ പച്ചക്കറി കൃഷി നശിച്ചു പോയി. കായ്ഫലം ലഭിച്ചിരുന്ന തെങ്ങുകളും ഇപ്പോൾ മുരടിച്ച അവസ്ഥയിലാണ്.വേലിയേറ്റത്തിൽ തുരുത്ത് വെള്ളപ്പൊക്ക ഭീഷണി നേരിടുമ്പോൾ കാലവർഷത്തിൽ ശക്തമായ മലവെള്ളപ്പാച്ചിലാണു ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്.
മൺസൂൺ സമയത്ത് അടിയൊഴുക്ക് ശക്തമായതിനാൽ വഞ്ചിയിലുള്ള യാത്ര ബുദ്ധിമുട്ടാണ്. മറുകരയെത്തണമെങ്കിൽ ബോട്ട് തന്നെയാണ് ആശ്രയം. എന്നാൽ, തുരുത്തിലുള്ള ബോട്ട് ജെട്ടി ദ്രവിച്ചതിനാൽ ബോട്ട് കരയിലേക്ക് അടുപ്പിക്കാനും ബുദ്ധിമുട്ടാണ്. കൊച്ചിക്കു സമീപമുള്ള ദ്വീപുകൾക്ക് കരയുമായി ബന്ധമുണ്ടെങ്കിലും താന്തോണിത്തുരുത്തിലും കൊറുങ്കോട്ടയിലുമാണ് ഇപ്പോഴും കരയുമായി ബന്ധിപ്പിക്കുന്ന പാലമില്ലാത്തത്.
റെഡ് സോണിലാവുന്ന ജീവിതങ്ങൾ
120 ഏക്കറിൽ സ്ഥിതി ചെയ്യുന്ന തുരുത്ത് നഗരസഭയുടെ 74ാം ഡിവിഷനിലാണ് ഉൾപ്പെടുന്നത്. എറണാകുളമാണ് അസംബ്ലി നിയോജകമണ്ഡലം. ഇവിടത്തെ ഭൂരിഭാഗം ജനവിഭാഗങ്ങളുടെയും ഉപജീവനം മത്സ്യബന്ധനമാണ്. തുരുത്തിലെ 20ാം ഏക്കറിൽ മാത്രമാണു ജനവാസമുള്ളത്. ബാക്കിയുള്ള സ്ഥലങ്ങളെല്ലാം പാടശേഖരങ്ങളാണ്.
കുറച്ചു വർഷങ്ങൾക്ക് മുമ്പുവരെ പൊക്കാളി കൃഷി ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ പാടശേഖരങ്ങളിൽ ചെമ്മീൻ കൃഷിയാണു നടത്തുന്നത്.
താന്തോണിത്തുരുത്ത് ഗ്രീൻസോൺ വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ കെട്ടിട നിർമാണ പ്രവൃത്തികൾക്ക് നിയന്ത്രണമുണ്ട്. വീട് വിറ്റു യാത്രാ സൗകര്യമുള്ള ദേശത്തേക്ക് പോകാമെന്നു വിചാരിച്ചാലും സാധിക്കില്ല. കാരണം തുച്ഛമായ വിലയായിരിക്കും വസ്തുവിന് ലഭിക്കുന്നത്. അതിനാൽ വീണേടം വിഷ്ണുലോകം എന്ന് ആശ്വസിച്ച് കഴിയുകയാണ് ഇവിടത്തെ ജനത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.