നികുതി സ്ലാബും പരിഷ്കരിക്കും: നികുതിരഹിത വരുമാന പരിധി മൂന്ന് ലക്ഷമാക്കിയേക്കും
text_fieldsന്യൂഡൽഹി: പുതിയ ബജറ്റിൽ നികുതിരഹിത വാർഷിക വരുമാന പരിധി നിലവിലെ രണ്ടര ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിേലക്ക് ഉയർത്താൻ സാധ്യത. അതോടൊപ്പം വരുമാന നികുതി സ്ലാബുകളിലും മാറ്റം വന്നേക്കും. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള എൻ.ഡി.എ സർക്കാറിെൻറ അവസാന സമ്പൂർണ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത് നിരവധി ഇളവുകളും ആശ്വാസ പദ്ധതികളുമായിട്ടായിരിക്കുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. നികുതിരഹിത വരുമാന പരിധി അഞ്ചു ലക്ഷത്തിലേക്ക് ഉയർത്തണമെന്ന നിർദേശം ധനമന്ത്രാലയത്തിെൻറ പരിഗണനയിലിരിക്കെയാണ് അത് മൂന്നു ലക്ഷമെങ്കിലുമാക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം കൂടിവരുന്ന സാഹചര്യത്തിലാണ് ഇടത്തരക്കാർക്കും ശമ്പളക്കാർക്കും ആശ്വാസമേകുന്ന നടപടികൾക്ക് ബജറ്റിൽ മുൻതൂക്കം നൽകാൻ ആലോചന നടക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിരുന്നില്ല.
അതേസമയം, രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി പത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചിരുന്നു. പുതിയ ബജറ്റിൽ, അഞ്ചു മുതൽ പത്തു ലക്ഷം വരെ വാർഷിക വരുമാനമുള്ളവരുടെ നികുതിയിൽ പത്തു ശതമാനം ഇളവു വരുത്താൻ സാധ്യതയുണ്ട്. നിലവിൽ ഇവരുടെ നികുതി നിരക്ക് 20 ശതമാനമാണ്. 10-20 ലക്ഷം വരുമാനക്കാർക്ക് 20 ശതമാനം നികുതിയും 20 ലക്ഷത്തിനു മുകളിലുള്ളവർക്ക് 30 ശതമാനം നികുതിയും ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. നിലവിൽ പത്തുലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനമാണ് നികുതി. 10-20 ലക്ഷം വരുമാനക്കാർക്ക് നിലവിൽ നികുതി സ്ലാബില്ല.
ഏറ്റവും കൂടിയ നികുതി നിരക്ക് 25 ശതമാനത്തിലേക്ക് കുറക്കണമെന്നാണ് ചേംബർ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.െഎ.െഎ) സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ധനക്കമ്മി കൂടുന്നതിനാൽ ഇൗ ശിപാർശ ധനമന്ത്രാലയം പരിഗണിക്കാൻ സാധ്യതയില്ലെന്നാണറിയുന്നത്. ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ പരോക്ഷ നികുതി കുറഞ്ഞതാണ് ധനക്കമ്മി വർധിക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.
ധനക്കമ്മി നേരിടാൻ നടപ്പുവർഷം 50,000 കോടി കൂടി വായ്പയെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2016 നവംബറിലെ നോട്ട് അസാധു നടപടിയുടെ പ്രത്യാഘാതം ഇപ്പോഴും തുടരുന്നതിനാൽ നികുതി സ്ലാബ് ലഘൂകരിച്ച് വിപണിക്ക് ഉണർവുണ്ടാക്കണമെന്നാണ് ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും(ഫിക്കി) ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.