സേവനത്തിൽ വീഴ്ച; ബാങ്കുകൾക്കെതിരെ പരാതി പ്രളയം
text_fieldsകൊച്ചി: ഇടപാടുകാരുടെ എണ്ണം വർധിക്കുകയും ബാങ്കുകൾ പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുകയും ചെയ്തതോടെ ബാങ്കിങ് സേവനങ്ങൾക്കെതിരായ പരാതികൾ പെരുകുന്നു. പ്രതിവർഷം ശരാശരി ഒരു ലക്ഷത്തിലധികം പരാതികൾ ഇടപാടുകാരിൽനിന്ന് രാജ്യത്തെ ബാങ്കിങ് ഒാംബുഡ്മാൻ ഒാഫിസുകളിൽ എത്തുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പരാതികളുടെ എണ്ണത്തിൽ ഒാരോ വർഷവും 25 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തുന്നത്.
29 സംസ്ഥാനങ്ങൾക്കും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി രാജ്യത്ത് 20 ഒാംബുഡ്സ്മാൻ ഒാഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. 2014-15ൽ 85,131 പരാതികളാണ് ഇവിടങ്ങളിൽ ലഭിച്ചത്. 2015-16ൽ 10,2894ഉം 2016-17ൽ 1,30,987ഉം പരാതികൾ ലഭിച്ചു. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് ’15-16ൽ പരാതികൾ 21 ശതമാനവും ’16-17ൽ 27 ശതമാനവും വർധിച്ചു. ’16-17ൽ ലഭിച്ചവയിൽ 11,192 പരാതികൾ തീർപ്പാകാനുണ്ട്. ഇവയിൽ 2,139 എണ്ണം മൂന്ന് മാസത്തിലധികം പഴക്കമുള്ളവയാണ്.
പരാതികളിൽ 12.5 ശതമാനവും എ.ടി.എം, ഡെബിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണ്. ഇവയിൽതന്നെ 7.4 ശതമാനം പണം കിട്ടുന്നില്ലെന്ന പരാതിയാണ്. ക്രെഡിറ്റ് കാർഡ്, നിക്ഷേപം, വായ്പ, ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റ് പരാതികൾ. കേരളവും ലക്ഷദ്വീപും തിരുവനന്തപുരം ഒാഫിസിെൻറ പരാതിയിലാണ്. 2014-15ൽ 3,024ഉം 2015-16ൽ 3,593ഉം 2016-17ൽ 3,855ഉം പരാതികൾ തിരുവനന്തപുരം ഒാഫിസിൽ ലഭിച്ചു. ഇവയിൽ 92.10 ശതമാനവും തീർപ്പാക്കി. രാജ്യത്ത് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പരാതികളെത്തിയത് ഡൽഹി ഒാഫിസിലാണ്: 24,873. തിരുവനന്തപുരം, ഭുവനേശ്വർ, ഗുവാഹതി, ഛത്തിസ്ഗഢ് ഒാഫിസുകളിലാണ് പരാതികൾ കുറവ്.
44 ശതമാനം പരാതികൾ ഇ-മെയിൽ വഴിയും 39 ശതമാനം തപാൽ വഴിയുമാണ് ഒാംബുഡ്സ്മാൻ ഒാഫിസുകളിൽ എത്തുന്നത്. പരാതികളിൽ 35 ശതമാനം ദേശസാത്കൃത ബാങ്കുകൾക്കും 26.5 ശതമാനം സ്വകാര്യ ബാങ്കുകൾക്കുമെതിരെയാണെന്നും രേഖകൾ വ്യക്തമാക്കുന്നു. റിസർവ് ബാങ്ക് നടത്തിവരുന്ന വർധിച്ച ബോധവത്കരണമാണ് പരാതിക്കാർ കൂടാൻ കാരണമെന്നാണ് ഒാംബുഡ്സ്മാൻ അധികൃതർ പറയുന്നത്. ഒരു മാസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ ഒരു വർഷത്തിനകം ഒംബുഡ്സ്മാനെ സമീപിക്കാമെന്നാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.