കൂണ്‍ കൃഷിയില്‍ ജിഞ്ചല്‍സ് താളം
text_fieldsആഹാരം സമ്പുഷ്ടം ആകണമെങ്കിൽ മാംസ്യം അഥവാ പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. ഇറച്ചി പ്രിയരായ കേരളീയരെ സംബന്ധിച്ചിടത്തോളം മാംസ്യത്തിന് മുട്ടുവരാൻ സാധ്യതയില്ല. പക്ഷേ അമിതമായ ഇറച്ചിതീറ്റ നിങ്ങളെ രോഗിയാക്കും. മഹാ രോഗി. കൊളസ്ട്രോളും യൂറിക് ആസിഡ് മൂലമുള്ള പ്രശ്നങ്ങളും.... പിന്നെ ഹൃദയം പണിമുടക്കും. അപ്പോൾ പിന്നെ എന്താണ് മാർഗം? മാംസ്യം അടങ്ങിയ മറ്റ് ആഹാരപദാർഥങ്ങൾ തെരഞ്ഞെടുക്കുക. അപ്പോൾ രുചിയോ? രുചി ഒരു പ്രശ്നം തന്നെയാണ്. പക്ഷേ ഈ രണ്ടു പ്രശ്നങ്ങളും ഏറെക്കുറെ പരിഹരിക്കാം.എങ്ങനെയെന്നോ?. പതിവായി കൂൺ കഴിക്കണം. പോഷകസമ്പുഷ്ടമാണ് എന്നു മാത്രമല്ല രുചികരവും ആണ് കൂൺ. പച്ചക്കറികളൊന്നും പോഷകങ്ങളുടെ കാര്യത്തിൽ കൂണിെൻറ അടുത്തുപോലും വരില്ല.മാത്രമല്ല മനുഷ്യനാവശ്യമായ അമിനോ അമ്ളങ്ങൾ എല്ലാം കൂണിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ജന്തുജന്യമായ മാംസ്യത്തിൽ കണ്ടുവരുന്ന ചില അമിനോ അമ്ലങ്ങളും കൂണിൽ ഉണ്ട്. പച്ചക്കറികളിൽ ഇല്ലാത്ത ഫോളിക് ആസിഡ്, ബയോട്ടിൻ തുടങ്ങിയ ജീവകങ്ങൾ കൂണിൽ ധാരാളം. മാംസ്യം, വൈറ്റമിൻ,ധാതുലവണങ്ങൾ,നാരുകൾ... പിന്നെന്തു വേണം. ഹൃദ്രോഗികൾക്കും പ്രമേഹരോഗികൾക്കും ഒരുപോലെ ഗുണപ്രദം. ഇങ്ങനെ സമ്പുഷ്ടമായ കൂണിനെ നമ്മൾ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ല. വീട്ടാവശ്യത്തിന് മാത്രമല്ല വാണിജ്യാടിസ്ഥാനത്തിലും ചുരുങ്ങിയ മുതൽമുടക്കിൽ കൂൺ കൃഷി ചെയ്യാം. മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം ഇതിൽനിന്ന് നേടുകയുമാവാം. ഇങ്ങനെ കൂൺ കൃഷിയിലൂടെ മികച്ച വരുമാനം വർഷങ്ങളായി നേടിക്കൊണ്ടിരിക്കുന്ന ഒരു യുവകർഷകനാണ് ഇടുക്കി തങ്കമണി സ്വദേശി അമ്പാട്ട് ജിഞ്ചൽസ് കുര്യൻ. കാർഷിക സർവകലാശാലയുടെ സഹകരണത്തോടെയാണ് ജിൽസ് തെൻറ നേട്ടം കൈവരിച്ചത്. മാസത്തിൽ രൂപ നാൽപ്പതിനായിരം ആണ് ജിഞ്ചൽസ് കൂൺ കൃഷിയിലൂടെ സമ്പാദിക്കുന്നത്. എന്നുവെച്ച് മുഴുവൻ സമയവും കൂൺ പരിപാലനം മാത്രമാണെന്ന് ധരിക്കരുത്. ഏലം, കുരുമുളക്, കാപ്പി തുടങ്ങി ഹൈറേഞ്ചിൽ കാണാറുള്ള കൃഷികളെല്ലാം ജിഞ്ചൽസിനുണ്ട്. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത അബുലോണസ് എന്ന ചിപ്പിക്കൂൺ ആണ് ജിഞ്ചൽസ് പ്രധാനമായും കൃഷി ചെയ്യുന്നത്. വലുപ്പമേറിയതാന്നെതും കൂടുതൽ കാലം കേടുകൂടാതെയിരിക്കും എന്നുള്ളതും വെള്ളനിറത്തിലുള്ള ഈ കൂണിെൻറ പ്രത്യേകതയാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് നല്ല വിളവും.
അറക്കപ്പൊടിയോ വൈക്കോലോ ആണ് കൂൺകൃഷിക്ക് വേണ്ട അടിസ്ഥാന സംഗതി. കുതിർത്ത അറക്കപ്പൊടി വെള്ളം വാർന്നുകഴിയുമ്പോൾ പ്ലാസ്റ്റിക് കവറിൽ നിറയ്ക്കും. പിന്നീട് കൂൺ വിത്ത് വിതറുക. വീണ്ടും അറക്കപ്പൊടി. ഇങ്ങനെ ഏഴ് ലെയറായി ബഡ് തയ്യാറാക്കാം. പ്ലാസ്റ്റിക് കവറിൽ ഇതിനുശേഷം ദ്വാരം ഇടണം.വിത്തിന് പുറത്തേക്ക് വളരാനാണിത്.പിന്നീട് ഇരുട്ടുമുറിയിൽ 18 മുതൽ 22 വരെ ദിവസം വയ്ക്കും. വിത്തു വളരുന്നതാണ് കണക്ക് .വേനലാണെങ്കിൽ 24 ദിവസം വരെയെടുക്കും വിത്ത് വളരാൻ.പിന്നീടിതിനെ ഉറിയിൽ തൂക്കിയിടും. ഈച്ചയും പ്രാണിയും ആക്രമിക്കാതിരിക്കാൻ നെറ്റിെൻറ സംരക്ഷണ വലയം വേണം. ഇങ്ങനെ മൂന്നുനാലു ദിവസം കഴിയുമ്പോൾ മുളയ്ക്കാൻ തുടങ്ങും. പിന്നെ രണ്ടു ദിവസം കഴിയുമ്പോൾ വിളവെടുക്കാം. ദിവസവും 10 ബഡ് വീതമാണ് ജിഞ്ചൽസ് വിളവെടുക്കുന്നത്. 10 ബഡിൽ നിന്ന് പത്തു കിലോ കൂൺ ലഭിക്കും അബുലോണസ് വിത്ത് ആണെങ്കിൽ 13 കിലോ വരെ ലഭിക്കും. ഒരു കിലോ കൂണിന് 350 രൂപ ഇപ്പോൾ വിലയുണ്ട്. അറക്കപ്പൊടിയും വിത്തുമാണ് അടിസ്ഥാന ചെലവ്.അറക്കപ്പൊടി ഒരു ചാക്കിന് 200 രൂപയാകും.ഒരു ചാക്ക് അറക്കപ്പൊടി 10 ബഡിന് തികയും. വിത്ത് കാർഷിക സർവകലാശാലയിൽ നിന്ന് വാങ്ങും. 20 മുതൽ 28 ഡിഗ്രി വരെയാണ് അന്തരീക്ഷഉൗഷ്മാവ് എങ്കിൽ മികച്ച വിളവ് ലഭിക്കും. ഇടുക്കിയിലെ കാലാവസ്ഥയിൽ കൂൺ മികച്ച വിളവ് തരുന്നത് അതുകൊണ്ടാണ്. അന്തരീക്ഷഉൗഷ്മാവ് 28 ഡിഗ്രിയിൽ കൂടിയാൽ കൂളറുകൾ സ്ഥാപിക്കണം. കൂൺ വളർത്തുന്ന മുറിയുടെ മുകളിൽ ജിഞ്ചൽസ് ഗ്രീൻ നെറ്റ് വലിച്ചുകെട്ടിയിട്ടുണ്ട്. മരങ്ങളുടെ ശീതളിമയും ഉണ്ട്.
കൂൺകൃഷിയിൽ കമ്പം തോന്നിയ ജിഞ്ചൽസ് കാർഷിക സർവകലാശാലയുടെ വെള്ളായണി ക്യാമ്പസിൽ രണ്ടുദിവസത്തെ പരിശീലനം നേടിയാണ് മുഴുവൻസമയ കൂൺ കർഷകനായി മാറിയത്. കാർഷിക സർവകലാശാല പുതിയ വിത്ത് വികസിപ്പിച്ചാൽ അത് പരീക്ഷിക്കാൻ വേണ്ടി ഇപ്പോൾ ജിഞ്ചൽസിനെ തന്നെയാണ് ഏൽപ്പിക്കുന്നത്.ചിപ്പിക്കൂൺ മാത്രമല്ല പാൽക്കൂൺ,ബട്ടൻകൂൺ എന്നിവയും കൃഷി ചെയ്യാം. ചൂടുകൂടിയ കാലാവസ്ഥയിൽ പാൽ കൂൺ ആണ് അഭികാമ്യം.അറക്കപ്പൊടി കിട്ടിയില്ലെങ്കിൽ ചകിരിച്ചോറ്,വാഴക്കച്ചി, പൈനാപ്പിൾ കച്ചി,അടയ്ക്കാതൊണ്ട് തുടങ്ങിയവയൊക്കെ ഉപയോഗിക്കാം. കൂൺ മൂല്യവർധിതമാക്കാൻ പറ്റുന്നില്ല എന്നതാണ് ജിഞ്ചൽസിെൻറ ഇപ്പോഴത്തെ പ്രധാന പ്രശ്നം. അതുകൊണ്ട് ഉപഭോക്താക്കളെ നേരത്തെ കണ്ടെത്തണം. സ്ഥിരം ഉപഭോക്താക്കൾ ഇപ്പോഴുണ്ട്.അതിനുപുറമേ കടകളിലും കൂൺ വിതരണം ചെയ്യും.വീട്ടിൽ വെറുതെയിരിക്കുന്നവർക്ക് അൽപം ക്ഷമയും കൃഷിയോട് സ്നേഹമുണ്ടെങ്കിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് കൂൺകൃഷി എന്ന് ജിഞ്ചൽസ്പറയും. ഇത് കൂൺ കൃഷിയിലൂടെ ജീവിതവിജയം നേടിയ ഒരു യുവ കർഷകെൻറ വാക്കാണ്. ജിഞ്ചൽസിൻറ ഫോൺ.8547897169
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.