ധവളം, ഈ ദമ്പതികളുടെ വിജയഗാഥ
text_fieldsകൽപറ്റ: പശു നമുക്ക് എന്തു തരുമെന്ന് കുട്ടികളോട് ചോദിച്ചാൽ പാൽ തരുമെന്നു മാത്രമായിരിക്കും ഉത്തരം. എന്നാൽ, ക്ഷീരകർഷകരായ മീനങ്ങാടി പാലക്കമൂല പെരുമ്പിളിക്കൽ ബിജു-ആനിസ് ദമ്പതികളോട് ചോദിച്ചാൽ, ഇന്ന് അവർക്ക് കൈവന്ന സൗഭാഗ്യങ്ങളെല്ലാം പശുക്കൾ നൽകിയതാണെന്നേ പറയൂ. ദിവസവും ശരാശരി 200 ലിറ്ററിലധികം പാൽ സൊസൈറ്റിയിൽ നൽകി, വയനാടൻ മലനിരകൾക്ക് മുകളിൽ ക്ഷീരവിപ്ലവത്തിെൻറ പുത്തൻമാതൃക സൃഷ്ടിക്കുകയാണ് ദമ്പതികൾ.
കൃഷിയെല്ലാം നഷ്ടത്തിലായതോടെ 21 വർഷം മുമ്പാണ് ഡിഗ്രിക്കാരനായ ബിജു പശുവിനെ വാങ്ങുന്നത്. ചെറിയ ലാഭം കിട്ടിത്തുടങ്ങിയതോടെ ഒാരോ വർഷവും തൊഴുത്തിലെ പശുക്കൾ വർധിച്ചു. ആദ്യമൊക്കെ ചെറിയനഷ്ടം വന്നെങ്കിലും പിന്നീട് കാര്യങ്ങൾ പഠിച്ച് പശുവളർത്തൽ ലാഭകരമാക്കി. വിവാഹശേഷം ഭാര്യ ആനിസിെൻറ പിന്തുണയോടെ കൂടുതൽ വിപുലമാക്കി. ഏഴു വർഷംമുമ്പാണ് ഇന്ന് കാണുന്നതുപോലെയുള്ള മിനി െഡയറി ഫാം എന്ന നിലയിലേക്ക് മാറുന്നത്. ഒടുവിൽ ഈ വർഷത്തെ സംസ്ഥാന സർക്കാറിെൻറ അംഗീകാരംകൂടി ഇവരെ തേടിയെത്തി.
2016-17 വർഷം വനിതവിഭാഗത്തിൽ മലബാർ മേഖലയിലെ മികച്ച ക്ഷീരകർഷകക്കുള്ള പുരസ്കാരമാണ് ആനിസ് നേടിയത്. 13 എച്ച്.എഫ് ഇനത്തിലുള്ള പശുക്കളും ആറ് കിടാരികളും ഉൾപ്പെടുന്നതാണ് അനുഗ്രഹ മിനി െഡയറി ഫാം. വീടിനോട് ചേർന്നാണിത്. സഹായത്തിന് ഒരു തൊഴിലാളിപോലുമില്ല. ഇതെങ്ങനെയെന്ന് ചോദിച്ചാൽ ഇവർ തൊഴുത്തിൽ സ്ഥാപിച്ച ചാർട്ടിലേക്ക് കൈചൂണ്ടും. അതിലാണ് ഇവരുടെ ക്ഷീര വിപ്ലവത്തിെൻറ വിജയരഹസ്യമടങ്ങിയ ഫോർമുലയുള്ളത്.
രാവിലെ 4.30ന് തൊഴുത്തുവൃത്തിയാക്കൽ, പശുക്കളെ കുളിപ്പിക്കൽ തുടർന്ന് അഞ്ചുമണിക്ക് കറവ, ആറുമണിക്ക് കാലിത്തീറ്റ നൽകൽ, 6.30ന് പച്ചപ്പുല്ല് എന്നീ ക്രമത്തിൽ 7.30ഒാടെ രാവിലത്തെ പണി പൂർത്തിയാക്കും. പിന്നീട് 2.30നുശേഷമാണ് അടുത്ത ഘട്ടമാരംഭിക്കുക. ഇതിനിടയിൽ പോകേണ്ട സ്ഥലങ്ങളിലും വിശേഷപരിപാടികൾക്കുമെല്ലാം ഇവർ എത്തും. പശുവുണ്ടായാൽ രാവും പകലും മറ്റൊന്നിനും സമയമുണ്ടാകില്ലെന്നു പറയുന്നവർ ഇവരുടെ ഈ ടൈംടേബ്ൾ ഒന്നു ശ്രദ്ധിച്ചാൽ മതി. വൈകീട്ട് 5.30ഒാടെ ഉച്ചക്കുശേഷമുള്ള ജോലിയും കഴിയും.
കൃത്യമായ സമയക്രമം, െചലവുകുറഞ്ഞ പരിപാലനം, തൊഴുത്തുവൃത്തിയാക്കലും കുളിപ്പിക്കലും കറവയും യന്ത്രസംവിധാനത്തിലൂടെ, പശുക്കൾക്ക് കുടിക്കാൻ എപ്പോഴും ശുദ്ധജലം, നട്ടുവളർത്തുന്ന പുല്ല് മുറിക്കാൻ യന്ത്രം, ബയോഗ്യാസ് പ്ലാൻറ്, സ്വയം ചികിത്സ പ്രതിരോധ സംവിധാനം, പശുക്കൾക്ക് കേൾക്കാൻ സംഗീതം തുടങ്ങിയവയാണ് വിജയഗാഥയുടെ രഹസ്യം. ദിവസവും രാവിലെ 120 ലിറ്ററും ഉച്ചക്കുശേഷം 80 ലിറ്റർ പാലും ശരാശരി ഒാരോ ദിവസവും ഇവർ സൊസൈറ്റിയിൽ നൽകുന്നുണ്ട്. വർഷത്തിൽ 70,000ത്തോളം ലിറ്റർ പാലാണ് ഇവർ വിപണിയിലെത്തിക്കുന്നത്. 32 ലിറ്റർ വരെ പാൽതരുന്ന പശുക്കൾ ഇപ്പോൾ ഫാമിലുണ്ട്.
ക്ഷീരവികസന വകുപ്പിെൻറ ജില്ലയിലെ വിവിധ പുരസ്കാരങ്ങളും മറ്റു നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. മീനങ്ങാടി ക്ഷീരോൽപാദന സഹകരണ സംഘത്തിൽനിന്ന് ആവശ്യമായ പിന്തുണയുണ്ട്. എൻട്രൻസ് പരീക്ഷക്കൊരുങ്ങുന്ന സ്റ്റെഫി സൂസൻ, പത്താം ക്ലാസ് വിദ്യാർഥിയായ ജോയൽ മാത്യു എന്നിവരാണ് മക്കൾ. മക്കളുടെ പഠനച്ചെലവ്, പുതിയ വീട്, കാർ എന്നിവയെല്ലാം ബിജുവിന് ലഭിച്ചത് ഫാമിൽനിന്നുള്ള ആദായത്തിലൂടെയാണെന്ന് ഇവർ പറയുന്നു. 20 ലിറ്ററിൽ താഴെ പാൽ നൽകുന്ന പശുക്കളെ വിറ്റൊഴിവാക്കാറാണ് പതിവ്. പുതിയ നിയന്ത്രണങ്ങൾ ക്ഷീരമേഖലയിൽ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയാണ് ബിജു പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.