കഴുതപ്പാല് കൊണ്ടു വന്ന വിജയം
text_fieldsകഴുതയെ കേന്ദ്രകഥാപാത്രമാക്കി ‘അഗ്രഹാരത്തിൽ കഴുതൈ’ എന്ന സിനിമയെടുത്ത് മലയാളത്തെ അത്ഭുതപ്പെടുത്തിയത് ജോൺ എബ്രഹാം. എന്നാലിവിടെ ഇതാ മൂവാറ്റുപുഴയിൽ, കഴുതയുടെ സാധ്യതകൾ തേടി ആരെയും അതിശയിപ്പിക്കുന്ന മറ്റൊരാൾ. രാമമംഗലം സ്വദേശി എബി ബേബി. കഴുതയെ കൊണ്ടല്ല, കഴുതപ്പാൽ കൊണ്ടാണ് എബി ബേബി അതിശയം തീർക്കുന്നതെന്ന വ്യത്യാസം മാത്രം. കഴുതയെന്ന് കേൾക്കുമ്പോൾ തന്നെ ചിരി തുടങ്ങുന്ന മലയാളികൾക്ക് മുന്നിൽ കഴുതപ്പാലിന്റെ വിപുലമായ സാധ്യതകൾ ഉപയോഗെപ്പടുത്താനാണ് ഇൗ മുൻ ഐ.ടി പ്രഫഷനലിന്റെ ശ്രമം.
കഴുതപ്പാൽ കൊണ്ട് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്ന എബിയുടെ ഇൗ വേറിട്ട സംരംഭത്തിന്റെ പ്രചോദനം ബൈബിളും ചരിത്രരേഖകളുമാണ്. ഒപ്പം ശാസ്ത്രീയ പരീക്ഷണങ്ങളുമുണ്ട്. കേവലം പരീക്ഷണം മാത്രമല്ല എബിക്ക് ഇൗ സംരംഭം, ഇതിനായി ഡോൾഫിൻ െഎ.ബി.എ എന്ന സ്ഥാപനവും തുടങ്ങിയിട്ടാണ് വരവ്. െഎ.ടി മേഖലയിൽ അടക്കം ബംഗളൂരുവിൽ 19 വർഷത്തോളം ജോലി ചെയ്ത എബിയുടെ വേറിട്ട ചിന്തയും താൽപര്യങ്ങളുമാണ് കഴുതയിലേക്ക് കാര്യങ്ങളെത്തിച്ചത്. ജോലിയിൽ നിന്ന് രാജിവെച്ച ശേഷം രാജ്യം മുഴുവനായി സഞ്ചരിക്കുന്നതിനിടെയാണ് എബി കഴുതകളെ ശ്രദ്ധിക്കുന്നത്.
കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിക്കുംതിരക്കും കൂട്ടി 10 മില്ലീലിറ്റർ പാൽ 100 രൂപക്ക് വാങ്ങിക്കുടിക്കുന്നവരെ കൂടി കണ്ടെത്തിയതോടെ എബി ഉറപ്പിച്ചു; കഴുത വിട്ടൊരു കളിയുമില്ല. വിദേശരാജ്യങ്ങളിൽ സമ്പന്നരുടെ മൃഗമാണ് കഴുത. കഴുതപ്പാലിന്റെ ഒൗഷധഗുണം തന്റെ പഠനങ്ങളിലൂടെ കണ്ടെത്തി, നാട്ടിലേക്ക് മടങ്ങിയ എബി രാമമംഗലത്തെ വീടിന് സമീപത്തെ രണ്ടേക്കറിൽ പിന്നെ ഒന്നും ആലോചിക്കാതെ ഫാം തുടങ്ങുകയായിരുന്നു. ഇപ്പോൾ 26 കഴുതകളുടെ താവളമാണ് രാമമംഗലത്തെ എബിയുടെ ഫാം.
ബൈബിള് വെളിച്ചം കാട്ടി
അടിയുറച്ച ൈക്രസ്തവ വിശ്വാസിയായ എബിക്ക് പുതിയ സംരംഭത്തിലേക്ക് വഴികാട്ടിയായത് ബൈബിളാണ്. എല്ലാവരാലും കളിയാക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന കഴുതയുടെ പുറത്താണ് യേശു ജറൂസലമിലേക്ക് എത്തുന്നത്. തന്റെ യാത്രക്ക് യേശു കുതിരയെയോ മറ്റു മൃഗങ്ങളെയോ ഉപയോഗിക്കാഞ്ഞതെന്ത്? ഇയ്യോബിന് 1000 പെൺകഴുതകളുണ്ടായിരുന്നുവെന്നല്ലേ ബൈബിളിൽ പറയുന്നത്. ചുമടെടുക്കാനും മറ്റും ആൺകഴുതകളെയാണ് ഉപയോഗിക്കുന്നത്. പിന്നെന്തിന്1000 പെൺകഴുതകളെ വളർത്തുന്നു.
ഇതൊക്കെ കഴുതയുടെ പ്രാധാന്യമല്ലേ കാണിക്കുന്നത്. ഇൗജിപ്തിലെ ക്ലിയോപാട്ര 700 കഴുതകളുടെ പാൽ ഉപയോഗിച്ചാണ് ദിവസവും കുളിച്ചിരുന്നതെന്ന കഥയും എബി ചൂണ്ടിക്കാട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ കഴുതയെന്ന മൃഗത്തെ കുറിച്ച് അടിമുടി ഗവേഷണം നടത്തിയാണ് ഇൗ ചെറുപ്പക്കാരൻ കഴുതഫാമിങ് രംഗത്തേക്ക് വന്നത്. 2005ൽ െഎ.ടി ജോലി വിട്ടശേഷമാണ് എബി കഴുതയെയും പാലിന്റെ ഗുണമേന്മയെയും കുറിച്ച് അറിയാൻ ശ്രമിച്ചത്. അങ്ങനെ 2016ൽ രാമമംഗലത്ത് കേരളത്തിലെ ആദ്യത്തെ കഴുത ഫാം ആരംഭിക്കുകയായിരുന്നു. വീടിനോട് ചേർന്ന് കഴുതപ്പാലുപയോഗിച്ച് സൗന്ദര്യവർധക വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള യൂനിറ്റും തുടങ്ങി.
രാമമംഗലത്തിന് സമീപം പച്ചപ്പാർന്ന സ്ഥലത്ത് രണ്ടേക്കറിൽ കഴുതകൾക്കുവേണ്ട എല്ലാ സൗകര്യങ്ങളോടെയുമായിരുന്നു ഫാം ആരംഭിച്ചത്. അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ് കഴുത പരിപാലനമെന്ന് എബി. ചെറിയ അശ്രദ്ധപോലും രോഗങ്ങൾ വരാനും ചത്തൊടുങ്ങാനും കാരണമാകും. അതിനാൽ തന്നെ ഫാമിൽ സൗകര്യങ്ങൾ ഒരുക്കിയതിനൊപ്പം തീറ്റക്കുള്ള പുൽ വെച്ചുപിടിപ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്നാണ് ഒന്നിന് 25,000 രൂപ വീതം നൽകി മൂന്ന് ഡസനോളം കഴുതകളെ എത്തിച്ചത്.
തിരിച്ചടികളിലെ പാഠം മുന്നേറ്റത്തിനുള്ള പ്രേരണയായി
ഫാം തുടങ്ങാൻ വേണ്ടി കഴുതകളെ വാങ്ങാനുള്ള ശ്രമത്തിെനാപ്പം തന്നെ തിരിച്ചടിയുമെത്തി. ബംഗളൂരു മാർക്കറ്റിലും മറ്റും അരലക്ഷം രൂപക്ക് മുകളിൽ വിലവരുന്ന കഴുതകളെ നേരിട്ട് തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ നിന്ന് വാങ്ങാനായിരുന്നു ശ്രമം. തമിഴ് ഗ്രാമങ്ങളിലെത്തി കഴുതകളെ വാങ്ങാൻ ശ്രമിച്ചപ്പോൾതന്നെ ചോദ്യങ്ങൾ ഉയർന്നുതുടങ്ങി. അറുത്ത് ഇറച്ചിയാക്കി വിൽക്കുന്നതിനാണോ പരിപാടിയെന്നായിരുന്നു ആദ്യമുയർന്ന ചോദ്യം.
ഫാം തുടങ്ങുന്നതിനാണെന്ന് ഒരുവിധം പറഞ്ഞു മനസ്സിലാക്കി, കേരളത്തിലേക്ക് വാഹനത്തിൽ കൊണ്ടുവരുന്നതിനിടെയായിരുന്നു അടുത്ത തടസ്സം. ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥർ തടഞ്ഞു. അവർ ആവശ്യപ്പെട്ട രേഖകളെല്ലാം രായ്ക്കുരാമാനം ഒാടിപ്പാഞ്ഞ് ഒപ്പിച്ചുകൊടുത്താണ് കഴുതകളെ നാട്ടിലേക്ക് എത്തിച്ചത്. നാട്ടിൽ എത്തിയതിനു പിന്നാലെ ലക്ഷങ്ങൾ മുടക്കി വാങ്ങിയ കഴുതകളിൽ 15 എണ്ണം ചത്തു. ഇതോടെ പരീക്ഷണങ്ങളെ നേരത്തെ പരിഹസിച്ചവരുടെ ശക്തി ഒന്നുകൂടി വർധിച്ചെന്ന് എബി. എന്നാൽ തോൽക്കാൻ മാത്രം കൂട്ടാക്കാതിരുന്ന എബി അപ്പോഴേക്കും 20 കഴുതകളുമായി തെൻറ ഫാം തുടങ്ങിക്കഴിഞ്ഞിരുന്നു.
ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ഒരു സംരംഭം ആദ്യമായിരുന്നുവെന്നും തനിക്ക് മുന്നിൽ മാതൃകകളില്ലാത്തതിനാൽ എല്ലാം സ്വയം മനസ്സിലാക്കുകയായിരുന്നു -എബി പറയുന്നു. തിരിച്ചടികളിലെ പാഠങ്ങളും ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും പ്രേരണയാക്കി മുന്നോട്ടുകുതിച്ച എബിയുടെ ഫാമിൽ ഇപ്പോൾ രണ്ട് ആൺകഴുതകളുൾപ്പെടെ 26 കഴുതകളുണ്ട്.
പാലിനായി എത്തുന്നവരില് പരിഹസിച്ചവരും
കഴുത മലയാളിക്ക് മണ്ടൻ മൃഗമാണെങ്കിലും പാലിന്റെ വില കേട്ടാൽ മൂക്കത്ത് വിരൽവെക്കുമെന്ന് എബി. ലിറ്ററിന് 3000 രൂപ മുതൽ വിലയുണ്ടെന്ന് എബി പറയുന്നു. ഫാം തുടങ്ങാൻ ശ്രമിച്ചപ്പോൾ പരിഹസിച്ചവർ തന്നെ ഇപ്പോൾ പാൽ അന്വേഷിച്ച് വരുകയാണ്. വളരെ കുറച്ച് പാൽ മാത്രമാണ് കഴുതയിൽനിന്ന് ലഭിക്കുന്നത്. അതിനാൽ പാലിനും ഉൽപന്നങ്ങൾക്കും വില വളരെ കൂടുതലാണ്. കഴുതപ്പാൽ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാനുള്ള അസംസ്കൃതവസ്തുവാണെന്ന് ആദ്യമേ തിരിച്ചറിഞ്ഞതിനാൽ എബിയുടെ ലക്ഷ്യവും അത് മുൻനിർത്തിയായിരുന്നു. ഫെയർനെസ് ക്രീമുകൾ, ഫേഷ്യൽ പാക്കുകൾ, ഷാംപൂ, ബോഡി വാഷ്, ബോഡി ജെൽ തുടങ്ങിയവയുടെ നിർമാണത്തിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ.
കഴുതപ്പാൽ ഉപയോഗിക്കുന്നതിനാൽ ഉൽപന്നങ്ങൾക്ക് വില കൂടുതലാണെങ്കിലും ഗുണം മനസ്സിലാക്കിയവർ ഇേപ്പാൾ അേന്വഷിച്ച് എത്തുകയാണെന്ന് എബി പറയുന്നു. പരിമിതമായ രീതിയിൽ മാത്രം പാൽ ലഭിക്കുന്നതിനാൽ വിപുലമായി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ ഇനിയും സാധിച്ചിട്ടില്ല. പ്രമുഖ ബ്യൂട്ടിപാർലറുകൾക്ക് മാത്രമായാണ് ഇപ്പോൾ നൽകാനാവുന്നത്. ഒാൺലൈൻ വഴിയുള്ള വിൽപനയുമുണ്ട്. എന്നാലും എല്ലാ ആവശ്യക്കാർക്കും എത്തിക്കാൻ കഴിയുന്നില്ലെന്നത് നിരാശയുണ്ടാക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ഫാം വിപുലീകരിക്കാനൊരുങ്ങുകയാണ് എബി. ഇതോടൊപ്പം ഫാർമസ്യൂട്ടിക്കൽ രംഗത്തും കഴുതപ്പാലിൽ നിന്നുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.