വിശപ്പാണ് ഏറ്റവും വലിയ വികാരം
text_fieldsവീടോ ഉറ്റവരോ ഉടയവരോയില്ലാതെ നിലവിളിച്ചുകൊണ്ട് കുറെ കുഞ്ഞുങ്ങള്‍ തെരുവോരത്ത് വിറകൊണ്ട് നില്ക്കുന്നു. നടക്കാന്‍ പോലും പ്രയാസപ്പെടുന്ന അവർ കുഞ്ഞിക്കണ്ണുകളാൽ ചുറ്റിലും പരതുന്നത് വിശപ്പടക്കാന്‍ ഒരു കഷ്ണം റൊട്ടി കിട്ടുമോ എന്നാണ്. ദാഹമകറ്റാന്‍ ഒരൽപം വെള്ളം ലഭിക്കുമോ എന്നാണ്. അവര്‍ക്ക് സ്വപ്നം കാണാവുന്ന ഭക്ഷണം അതുമാത്രമാണ്. യുദ്ധം ദുരിതത്തിലാക്കിയ ഗസ്സയിലെ നൊമ്പരക്കാഴ്ചയാണിത്.
കൊടും പട്ടിണി അവരെ ചുറ്റിവരിഞ്ഞിരിക്കുന്നു. പോഷകാഹാരക്കുറവും കൊടിയ പട്ടിണിയും മൂലം ഏതാനും ആഴ്ചകൊണ്ട് എത്രയേറെ കുഞ്ഞുങ്ങളാണ് ഗസ്സയില്‍ മരണത്തിന് കീഴടങ്ങിയത്. അവര്‍ക്ക് നല്‍കാനുള്ള ഭക്ഷ്യവസ്തുക്കൾ കപ്പലിലും ട്രക്കുകളിലുമായി പുറമെനിന്ന് എത്തിച്ചെങ്കിലും വിതരണം ചെയ്യാന്‍പോലും കഴിയുന്നുണ്ടായിരുന്നില്ല.
വിശപ്പ് ഒരു സത്യമാണ്. ഈ ലോകത്ത് എല്ലാ മനുഷ്യരും നേരിടുന്ന സത്യം. ആഹാരം കൊണ്ട് മാത്രമേ അത് ശമിപ്പിക്കാന്‍ കഴിയൂ. ആഹാരം ലഭിക്കാത്തവര്‍ എന്തുചെയ്യും? ഇത്രയും കൊടിയ പട്ടിണി അനുഭവിക്കുന്ന സമയത്താണ് ലോകം ഒരു വര്‍ഷം വലിച്ചെറിയുന്ന ഭക്ഷണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ ഐക്യരാഷ്ട്ര സംഘടന പുറത്തുവിടുന്നത്.
കണക്കുകള്‍ ഞെട്ടിക്കുന്നത്
ജീവിതത്തില്‍ പലപ്പോഴും ഭക്ഷണം പാഴാക്കിക്കളയുമ്പോള്‍ ഒരു നേരത്തെ അന്നത്തിനായി കൊതിച്ച് അലയുന്നവരെ കുറിച്ച് നമ്മളില്‍ എത്രപേര്‍ ചിന്തിച്ചിട്ടുണ്ടാകും? ലോകം ഒരു വര്‍ഷം വലിച്ചെറിയുന്നത് 105 കോടി ടണ്‍ ഭക്ഷണമാണെന്നാണ് ഐക്യരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച ഫുഡ് വെയ്സ്റ്റ് ഇന്‍ഡക്സ് റിപ്പോര്‍ട്ട്-2024 പുറത്തുവിടുന്ന 2022 ലെ കണക്കുകള്‍. പാഴാക്കിയ ഭക്ഷണമാകട്ടെ 83 ലക്ഷം കോടി രൂപ വിലമതിക്കുന്നതും.
ലോക വിപണിയില്‍ ലഭ്യമായ ആകെ ഭക്ഷണത്തിന്റെ അഞ്ചിലൊന്ന് വരും ഇത്. അതു ലഭിച്ചിരുന്നെങ്കിൽ ലോകത്തെ 78 കോടി പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു നേരമെങ്കിലും വിശപ്പകറ്റാമായിരുന്നുവെന്നത് ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ്. കൊടും പട്ടിണിയുള്ള ഈ ലോകത്ത് ഇത്രയേറെ ആഹാരം പാഴാക്കുന്നതിനെ ആഗോള ദുരന്തമെന്നല്ലാതെ വിളിക്കാനാവില്ല.
പഠന കണക്കിലും കൂടുതലായിരിക്കും യഥാർഥ അളവെന്നാണ് വിലയിരുത്തല്‍. 60 കോടി ടണ്‍ ഭക്ഷണം വീടുകളില്‍നിന്നാണ് പാ ഴാക്കുന്നത്. റസ്റ്റാറന്റുകള്‍, കാന്റീനുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ പങ്കും ചെറുതല്ല- 28 ശതമാനം. കശാപ്പുശാലകളില്‍ നിന്നും പച്ചക്കറിക്കടകളില്‍ നിന്നും 12 ശതമാനവും മാലിന്യക്കുട്ടകളിലേക്ക് തട്ടുകയാണ് ചെയ്യുന്നത്.
ഉൽപാദിപ്പിക്കുന്ന ഭക്ഷണത്തില്‍ ബാക്കിവരുന്നവ നമ്മുടെ ചവറ്റുകൊട്ടയില്‍ മാത്രം അവസാനിക്കുന്ന ഒന്നാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. അവ കടുത്ത പാരിസ്ഥിതിക പ്രശ് നങ്ങൾ കൂടി സൃഷ്ടിക്കുന്നുണ്ട്.
മാലിന്യക്കൂമ്പാരങ്ങളില്‍ അവസാനിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അഴുകുമ്പോള്‍ വലിയ അളവില്‍ മീഥെയ്ന്‍ ഉൽപാദിപ്പിക്കപ്പെടുന്നു. കാര്‍ബണ്‍ഡൈ ഓക്സൈഡിനേക്കാള്‍ ശക്തമായ ഹരിതഗൃഹവാതകമായ മീഥെയ്ന്‍ വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. ഇത് ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാണ്.
ഭക്ഷണം ആഡംബര വസ്തുവല്ല
പണ്ടത്തെ വീടുകളില്‍ ഭക്ഷണം കുറവും ആളുകള്‍ കൂടുതലുമായിരുന്നു. ഇന്ന് നേരെ മറിച്ചാണ്. വീട്ടില്‍ ഒന്നോരണ്ടോ ആളുകളാണ് ഉള്ളതെങ്കില്‍ പോലും ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കുകയും ബാക്കിവരുന്നത് വേസ്റ്റ് ബിന്നിൽ തട്ടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.
ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. വിവാഹവും ഗൃഹപ്രവേശവും പോലുള്ള വിശേഷ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന അതിഥികളുടെ എണ്ണത്തിനനുസരിച്ച് കഴിയുന്നത്ര കൃത്യമായി ഭക്ഷണമുണ്ടാക്കാന്‍ കഴിയണം. ഇത്തരം ആഘോഷവേളകളില്‍ ഭക്ഷണം പാ ഴാക്കാതിരിക്കുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകണം.
വിപണിയില്‍ ആകര്‍ഷകമായ പാക്കറ്റുകളില്‍ കാണുന്ന ഭക്ഷ്യവസ്തുക്കളെല്ലാം വാങ്ങിക്കൂട്ടുന്ന പ്രവണത ഇന്ന് ആളുകളിലുണ്ട്. ഭക്ഷണത്തെ ഒരിക്കലും ആഡംബര വസ്തുവായി കാണരുത്. അത് വിശപ്പടക്കാനുള്ള, ഏതുസമയവും നിലച്ചുപോയേക്കാവുന്ന അമൂല്യവസ്തുവാണെന്ന ചിന്ത എല്ലാവരിലും ഉണ്ടാകണം.
ഫുഡ് ബാങ്ക് വേണം
എന്തെങ്കിലും കിട്ടിയാല്‍ വയറുനിറക്കാമെന്ന് കരുതി പാടുപെടുന്നവര്‍ ഒരു ഭാഗത്തും വയറു നിറക്കാനാവശ്യമുള്ളതിലേറെ പാകം ചെയ്തും വാങ്ങിയും അതിലെ നല്ലൊരു പങ്കും പാഴാക്കുന്നവവര് മറുഭാഗത്തുമായി നിലനില്‍ക്കുന്ന ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. അവിടെ ഫുഡ് ബാങ്ക് പോലെയുള്ള സംവിധാനങ്ങൾ അത്യാവശ്യ മാണ്. ദുബൈ ഭരണകൂടം 2017ല്‍ തുടങ്ങിവെച്ച ഫുഡ് ബാങ്ക് ഏവര്‍ക്കും മാതൃകയാ ക്കാവുന്നതാണ്.
പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പൊതുസ്ഥാപനങ്ങൾക്കും പാർക്കുകൾക്കും താമസകേന്ദ്രങ്ങൾക്കും ദേവാലയങ്ങൾക്കും മുന്നിൽ ഫുഡ് ബാങ്കിന്റെ ഫ്രീസറുകള്‍ സ്ഥാപിച്ച് അതിലൂടെയാണ് ഭക്ഷണ വിതരണം. വിശക്കുന്ന ആര്‍ക്കും അതിൽ നിന്നെടുത്ത് കഴിക്കാം. പാകംചെയ്ത ഭക്ഷണവും ശുചിത്വ നിഷ്കർഷത പാലിച്ച് പാക്ക് ചെയ്ത് ഇവിടെ വെക്കാം.
ഹോട്ടലുകളിലും വിരുന്നുവേളകളിലും ഭക്ഷണം അധികം വരുന്നുവെങ്കിൽ അതും ഫുഡ്ബാങ്കിൽ അറിയിക്കാം. ഭക്ഷണം പാഴാക്കാത്ത നാട് എന്ന നേട്ടമാണ് ഫുഡ് ബാങ്ക് എന്ന പദ്ധതിയിലൂടെ ദുബൈ ലക്ഷ്യമിടുന്നത്. വിവിധ ലോകരാഷ്ട്ര നേതാക്കൾ സംബന്ധിച്ച ദുബൈ സർക്കാർ ഉച്ചകോടിയിൽ ഒരുനേരം വിളമ്പിയ അത്താഴവും ഇത്തരത്തിലുള്ളതായിരുന്നു. ഇത്തരം നല്ല കാര്യങ്ങള്‍ നമുക്കും പിന്തുടരാവുന്നതാണ്.
നാം ഇനി ഭക്ഷ്യപ്രതിസന്ധിയിലേക്ക്
പട്ടിണിയും പോഷകക്കുറവും കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങളെ അഭി മുഖീകരിക്കുന്നവര് പോലും ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലുമുണ്ട്. 2030ഓടെ രാജ്യത്തെ ഭക്ഷ്യോൽപാദനം 16 ശതമാനം കുറയുമെന്നും പട്ടിണിക്ക് സാധ്യതയുള്ളവരുടെ എണ്ണം 23 ശതമാനം വര്‍ധിക്കുമെന്നും ഇന്റര്‍നാഷനല്‍ ഫുഡ് പോളിസി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഗ്ലോബല്‍ ഫുഡ് പോളിസി റി പ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യയിലും ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിലും കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക മേഖലകളിലും മറ്റ് അനുബന്ധ മേഖലകളിലും ഇത് പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ഭൂഗര്‍ഭജല ശോഷണം, തീവ്രമായ കാലാവസ്ഥ വ്യതിയാ നങ്ങള്‍ എന്നിവ ഇതിനോടകംതന്നെ നമുക്ക് അനുഭവപ്പെട്ടുകഴിഞ്ഞു.
വരും വര്‍ഷങ്ങളില്‍ അവ കൂടുതല്‍ രൂക്ഷമാകുകയേയുള്ളൂ. ഇത് ഭക്ഷ്യോൽപാദനത്തെയും മറ്റ് മേഖലകളെയും തകര്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ഈ പ്രതിസന്ധി മറികടക്കണമെങ്കില്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് ആവശ്യമായ നടപടികള്‍ സമയോചിതമായി നടപ്പാക്കണം.
അത് പ്രാദേശിക തലംവരെ എത്തിച്ച് നടപ്പാക്കുകയും വേണം. 1967 മുതല്‍ 2023 വരെയുള്ള ഡേറ്റ വ്യക്തമാക്കുന്നത് താപനിലയിലെ വർധന ഭൂമിയുടെ ഉല്പാദനക്ഷമത കുറക്കുന്നു എന്നാണ്. മഴയെ ആശ്രയിച്ചുള്ള പ്രദേശങ്ങളില്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ വിളവ് നഷ്ടപ്പെടുമെന്നതും വളരെ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. നാം പാഴാക്കുന്നതും നശിപ്പിക്കുന്നതും അതേ രീതിയില്‍ നമുക്ക് തിരിച്ചുപിടിക്കാന്‍ കഴിയണമെന്നില്ല.
വരുന്നത് ഭക്ഷ്യപ്രതിസന്ധിയാണ്. വിശപ്പാണ് ഏറ്റവും വലിയ വികാരം. അതു മാറ്റാനാണ് എല്ലാവരും പ്രയത്നിക്കേണ്ടത്. മറ്റുള്ളവരുടെ വിശപ്പടക്കാന്‍ നമുക്കായില്ലെങ്കിലും പാ ഴാക്കാതിരിക്കുക. നമ്മള് പാഴാക്കുന്നത് മറ്റൊരാള്‍ക്ക് ലഭിക്കേണ്ട അന്നമാണെന്ന് എപ്പോഴും ഓര്മ വേണം. അത് ജീവന് നിലനിര്‍ത്താനുള്ളതാണ്. വരും വര്‍ഷങ്ങളില്‍ നമുക്ക് പട്ടിണിയില്ലാതെ മുന്നോട്ട് പോകണമെങ്കില്‍ ഇനി ഒരിക്കലും ഭക്ഷണം പാഴാക്കില്ല എന്ന ഉറച്ച തീരുമാനം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാകണം.
(ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.