നിർമാണം വൈകുന്നു; ചളിക്കുളമായി പുഴമുടി-ഗവ. കോളജ് റോഡ്
text_fieldsവെങ്ങപ്പള്ളി: റോഡ് നിർമാണം വൈകുന്നതുമൂലം ഗവ. കോളജ് റൂട്ടിൽ കാല്‍നടയാത്രയും ഇരുചക്രവാഹന യാത്രയും ദുസ്സഹം. പുഴമുടി ജങ്ഷനിൽനിന്ന് തുടങ്ങി വെള്ളാരംകുന്ന് ജങ്ഷൻ വരെ മൂന്ന് കിലോമീറ്റർ റോഡാണ് വികസന പ്രവൃത്തികൾക്കായി പൊളിച്ചിട്ടിരിക്കുന്നത്. ടാറിങ് ഇളകി വലിയ ഗർത്തങ്ങളാണ് പല ഭാഗങ്ങളിലും രൂപപ്പെട്ടിട്ടുള്ളത്. വീതി കൂട്ടാനായി ഇരുവശങ്ങളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചിട്ടുണ്ട്.
പണി പൂർത്തിയായാൽ കൽപറ്റയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പടിഞ്ഞാറത്തറ, മാനന്തവാടി ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് കോഴിക്കോട് റോഡിൽ എളുപ്പത്തിൽ എത്താനാകും. എന്നാൽ, പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇപ്പോള്‍ പെയ്യുന്ന വേനൽ മഴയില്‍ റോഡിലെ കുഴികളില്‍ മുഴുവന്‍ ചളിയും വെളളവും നിറഞ്ഞ് ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. ഈ റൂട്ടിൽ സഞ്ചാരിക്കുന്നവർക്ക് റോഡും കുഴികളും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്.
ഇരുവശവും വീതികൂട്ടിയതിന് ശേഷം കുടിവെള്ള പൈപ്പ് സ്ഥാപിക്കുകയും ചെയ്തു. നിലവിൽ വീതികൂടിയ ഭാഗങ്ങളിലെ മണ്ണ് റോഡിന്റെ മുഴുവൻ ഭാഗങ്ങളിലും ഒലിച്ചിറങ്ങിയിട്ടുണ്ട്. കുടിവെള്ള പൈപ്പ് ഇടക്ക് പൊട്ടുന്നത് മൂലം വെള്ളം റോഡിലേക്ക് കുത്തിയൊലിക്കുന്നുണ്ട്. വര്‍ഷങ്ങളായി തകർന്ന റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നത് മൂലം റോഡിന്റെ തകര്‍ച്ച പൂര്‍ണമാവുകയായിരുന്നു.
പൂർണമായും കൽപറ്റ നഗരസഭയിലെയും വേങ്ങപ്പള്ളി പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന റോഡാണിത്. ചുണ്ടപ്പാടി, കൽപറ്റ ഗവ. കോളജ്, മുവട്ടി കോളനി, ചേനമല കോളനി, പടവുരം തുടങ്ങിയ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കുള്ള ഏക യാത്രമാര്‍ഗമാണ് ഈ റോഡ്.
വർഷങ്ങളായി ഏറെ യാത്രാദുരിതം പേറുന്ന ഈ റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.