വോട്ട് ജിഹാദാണോ രാമരാജ്യമാണോ പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾ തീരുമാനിക്കണം - നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: രാജ്യം ചരിത്രത്തിലെ വഴിത്തിരിവിലെത്തിയിരിക്കുകയാണെന്നും, നയിക്കുന്നത് വോട്ട് ജിഹാദാണോ രാമരാജ്യമാണോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഖാർഗോണിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം വളരെ അപകടകരമാണ്. അവർ എനിക്കെതിരെ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്യും. രാജ്യത്തെ ജനങ്ങളെ കുറിച്ച് ഇൻഡ്യ സഖ്യം ചിന്തിക്കുന്നില്ലെന്നും അവർ തങ്ങളുടെ പരമ്പര സംരക്ഷിക്കുന്നത് മാത്രമാണ് പരിഗണിക്കുകയെന്നും മോദി പറഞ്ഞു.
“അവരുടെ വംശം നിലനിർത്താൻ സഖ്യം ഏതറ്റം വരെയും പോകാൻ തയ്യാറാണ്. പാകിസ്ഥാനിലെ തീവ്രവാദികൾ ഇന്ത്യക്കെതിരെ ജിഹാദ് ആസൂത്രണം ചെയ്യുമ്പോൾ ഇവിടെ കോൺഗ്രസ് മോദിക്കെതിരെ വോട്ട് ജിഹാദിന് ആസൂത്രണം ചെയ്യുന്നു. അതായത് പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരോട് ഒറ്റക്കെട്ടായി നിന്ന് മോദിക്കെതിരെ വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയാണ്. ഇത് മനസിലാകണമെങ്കിൽ കഴിഞ്ഞ് 20-25 വർഷക്കാലമായി കോൺഗ്രസിൽ നേതാക്കളായി തുടർന്നിരുന്ന, ഇന്ന് പാർട്ടി വിടുന്ന നേതാക്കളുടെ വാക്കുകൾ ശ്രദ്ധിച്ചാൽ മതിയാകും.
ഇനി അവർ പറയുന്നത് കേൾക്കൂ, ഒരു സ്ത്രീ പറഞ്ഞു രാമക്ഷേത്രത്തിൽ പോയതിനാൽ താൻ വളരെയധികം ഉപദ്രവിക്കപ്പെട്ടുവെന്നും അതിനാൽ കോൺഗ്രസ് വിടേണ്ടി വന്നുവെന്നും. കോൺഗ്രസ് വിട്ട മറ്റൊരാൾ പറഞ്ഞു, പാർട്ടിയെ മുസ്ലീം ലീഗും മാവോയിസ്റ്റുകളും പിടിച്ചെടുത്തുവെന്ന്. ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽ കോൺഗ്രസുകാർക്കിടയിൽ മത്സരം നടക്കുന്നുണ്ട്. നമ്മുടെ സൈന്യം ഭീകരാക്രമണങ്ങൾ നടത്തുന്നു, പാകിസ്ഥാൻ നിരപരാധിയാണ് എന്നാണ് ഒരു മുൻ കോൺഗ്രസ് മുഖ്യമന്ത്രി പറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന് മറ്റൊരു വലിയ കോൺഗ്രസ് നേതാവ് പറഞ്ഞു. “ഞാൻ കോൺഗ്രസ്സ് രാജകുമാരനോട് ചോദിക്കുന്നു, (അങ്ങനെ) സംസാരിക്കുന്ന നിങ്ങളുടെ സഹപ്രവർത്തകരുടെ ഉദ്ദേശം എന്താണ്? എന്തിനാണ് പാകിസ്ഥാനോട് ഇത്ര സ്നേഹവും നമ്മുടെ സൈന്യത്തോട് ഇത്ര വെറുപ്പും?“, മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.