ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷം നിലവിൽവരും
text_fieldsമനാമ: ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ നിലവിൽവരും. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങി രാജ്യങ്ങളിലെ താമസക്കാർക്കും പൗരന്മാർക്കും 30 ദിവസത്തിലധികം യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസ ‘ജി.സി.സി ഗ്രാൻഡ് ടൂർസ്’ എന്ന് പേരിലായിരിക്കും അറിയുക.
സന്ദർശകർക്ക് സൗകര്യപ്രദവും താങ്ങാനാവുന്നതുമായ യാത്രക്ക് ഇത് വഴിതെളിക്കുമെന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഉദ്ഘാടന ദിനത്തിൽ സംസാരിച്ച യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.
മൾട്ടി എൻട്രി അനുവദിക്കുന്നതായിരിക്കും വിസ. വിസ പ്രാബല്യത്തിൽ വരുന്നതോടെ ജി.സി.സി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ കൂടുതൽ ആകർഷിക്കാനാകും. ഹോട്ടൽ അതിഥികളുടെ എണ്ണം വർധിക്കുകയും മേഖലയെ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രങ്ങളിലൊന്നായി മാറ്റുകയും ചെയ്യുമെന്ന് അൽ മർറി പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ വലിയ ടൂറിസ്റ്റ് ഓപറേറ്റർമാരുമായും കമ്പനികളുമായും ചേർന്ന് മുഴുവൻ പ്രദേശത്തിനും അനുഗുണമായ പാക്കേജുകൾ പുറത്തിറക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സുരക്ഷയും സാങ്കേതികവുമായ ആശങ്കകൾ കാരണം ശ്രദ്ധാപൂർവം പരിഗണിച്ചായിരിക്കും ഇവ നടപ്പിൽ വരികയെന്നും അധികൃതർ വ്യക്തമാക്കി.
ജി.സി.സി രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലക്ക് കരുത്തുപകരുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ആഭ്യന്തരമന്ത്രിമാർ കഴിഞ്ഞ നവംബറിലാണ് അംഗീകാരം നൽകിയത്. മസ്കത്തിൽ ചേർന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
ഷെൻഗൻ വിസ മോഡലിൽ ഒരു വിസകൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജി.സി.സി പൗരന്മാർക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാൻ കഴിയും. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളുടെ വിസകൾ നിലവിൽ ആവശ്യമാണ്. വിസ നടപ്പാക്കുന്നതിന് മുമ്പ് ചില നടപടി ക്രമങ്ങൾ പൂർത്തിയാക്കണ്ടതുണ്ട്. ഇത് സംബന്ധമായ കാര്യങ്ങളിൽ വരും ദിവസങ്ങളിലെ വ്യക്തത വരികയുള്ളൂ.
ജി.സി.സി രാജ്യങ്ങളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം മൊത്തം വിനോദ സഞ്ചാരികളുടെ 29.7 ശതമാനമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2021നെക്കാൾ 98.8 ശതമാനം വർധനവ് കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്.
അറേബ്യൻ ട്രാവൽ മാർക്കറ്റ് 2024ൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി പ്രതിനിധികൾ
അറബ് ടൂറിസം തലസ്ഥാനമെന്ന പദവി രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടിവ്
മനാമ: ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2024ൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി പങ്കാളിയായി. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച എക്സ്പോ നാല് ദിവസം നീണ്ടു നിൽക്കും. ടൂറിസം, ഹോട്ടൽ മേഖലയിൽനിന്നുള്ള 28 സ്റ്റാളുകളാണ് ബഹ്റൈന്റെതായി ഒരുക്കിയിട്ടുള്ളത്. 155 രാഷ്ട്രങ്ങളിൽനിന്നായി ആയിരക്കണക്കിന് സ്ഥാപനങ്ങളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്.
ബഹ്റൈനിലെ ടൂറിസം സ്പോട്ടുകളെ അടയാളപ്പെടുത്താനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും കഴിയുംവിധമാണ് സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ പാരമ്പര്യവും സംസ്കാരവും അടയാളപ്പെടുത്തുന്നതും വ്യാപാര, ടൂറിസം മേഖലയിലെ സൗകര്യങ്ങളും വിശദീകരിക്കുന്ന സ്റ്റാളാണ് ബി.ടി.ഇ അതോറിറ്റി ഒരുക്കിയിട്ടുള്ളത്.
അറബ് ടൂറിസം തലസ്ഥാനമെന്ന പദവി ഉപയോഗപ്പെടുത്താനും അതുവഴി കൂടുതൽ ടൂറിസം സ്ഥാപനങ്ങളുമായി സഹകരിച്ച് സഞ്ചാരികളെ എത്തിക്കുന്നതിനും ട്രാവൽ വില്ലേജ് എക്സ്പോയിലെ പങ്കാളിത്തം ഗുണകരമാകുമെന്നും ബഹ്റൈൻ ടൂറിസം ആൻഡ് എക്സ്ബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറ ബൂഹിജ്ജി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.